ആർആർടിക്ക് ഇന്ധനം നിറയ്ക്കാൻപോലും പണമില്ലെന്ന്
1560706
Sunday, May 18, 2025 11:59 PM IST
രാജാക്കാട്: ചിന്നക്കനാൽ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായി തുടരുമ്പോഴും വനം വകുപ്പിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ അനാസ്ഥയാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് കെ.എസ്. അരുൺ.
അടിസ്ഥാന സൗകര്യങ്ങളോ മതിയായ ഫണ്ടോ നൽകാതെയാണ് വന്യമൃഗങ്ങളെ തടയാൻ നിയോഗിക്കപ്പെട്ട റാപ്പിഡ് റെസ്പോൺസ് (ആർആർ) ടീമിനെ മേഖലയിൽ നിയോഗിച്ചിരിക്കുന്നത്. ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലുള്ള ഈട്ടിക്കൽ സ്വദേശി സമാവതിയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആനയെ ഭയപ്പെടുത്തി ഓടിക്കുന്നതിനുള്ള പമ്പ് ആക്ഷൻ തോക്കോ, ഹൈ പവർ ലൈറ്റോ ചിന്നക്കനാൽ മേഖലയിൽ നിയോഗിച്ച ആർആർ ടീമിന്റെ പക്കൽ ഇല്ലെന്ന് അരുൺ പറഞ്ഞു. ആർആർടി ഉദ്യോഗസ്ഥർ പലതവണ ഇക്കാര്യം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.ഇതിനു പുറമേ ജീവികളെ പേടിപ്പിക്കാൻ മതിയായ പടക്കങ്ങൾ പോലും ഇവരുടെ പക്കലില്ല.
ഇപ്പോൾ ഉപയോഗിക്കുന്ന പടക്കം ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിൽനിന്ന് പണം നൽകി വാങ്ങിയതാണ്. വന്യമൃഗം ഇറങ്ങിയെന്ന് അറിഞ്ഞാലുടൻ ഓടിയെത്തേണ്ട വകുപ്പിന് ഇന്ധനത്തിനുള്ള പണം പോലും പലപ്പോഴും സ്വന്തം നിലയ്ക്ക് കണ്ടെത്തേണ്ട ഗതികേടിലാണെന്നും അരുൺ ആരോപിച്ചു. ചിന്നക്കനാൽ പ്രദേശത്ത് 25 കിലോമീറ്റർ നീളത്തിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കാനുള്ള പദ്ധതിയും യാഥാർഥ്യമായിട്ടില്ല.
ബൈക്കിൽ പോകുന്നതിനിടെ ബുധനാഴ്ച രാത്രി സിങ്കുകണ്ടത്തിനു സമീപത്താണ് സമാവതിക്കു നേരേ ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്. ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽനിന്ന് വീണെങ്കിലും വീണ്ടും എഴുന്നേറ്റോടിയാണ് സമാവതി രക്ഷപ്പെട്ടത്. വീഴ്ചയിൽ വാരിയെല്ലിന് പൊട്ടലുണ്ടാകുകയും കാലിനും കണ്ണിനും പരിക്കേൽക്കുകയും ചെയ്തു.
ചിന്നക്കനാൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് സിനി ബേബി,കർഷക കോൺഗ്രസ് ചിന്നക്കനാൽ മണ്ഡലം പ്രസിഡന്റ് ബേബി തോമസ് വെട്ടിച്ചിറയിൽ, സാമൂഹിക പ്രവർത്തകൻ സുനിൽ സിങ്കുകണ്ടം എന്നിവരും അരുണിനോടൊപ്പം ഉണ്ടായിരുന്നു.