എന്റെ കേരളം പ്രദർശനവിപണനമേള നാളെമുതൽ
1547421
Saturday, May 3, 2025 1:54 AM IST
പാലക്കാട്: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നാളെമുതൽ പത്ത് വരെ എന്റെ കേരളം പ്രദർശനവിപണനമേള സംഘടിപ്പിക്കും. സ്റ്റേഡിയം ബസ്സ്റ്റാൻഡിന് സമീപമുളള മൈതാനത്താണ് മേള നടക്കുക.
നാളെ വൈകുന്നേരം അഞ്ചിന് മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് മേള ഉദ്ഘാടനം ചെയ്യുക. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാവും. രാവിലെ ഒന്പത് മുതൽ രാത്രി പത്ത് വരെയാണ് മേളയുടെ സമയക്രമം.
പ്രവേശനം സൗജന്യമാണ്. പാർക്കിംഗ് സൗകര്യം ലഭ്യമാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ തൊഴിൽമേള, വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും കൗമാരക്കാർക്കുമായി സൗജന്യ കൗണ്സലിംഗും, പോലീസ് ഡോഗ് ഷോ, കുടുംബശ്രീയുടെ നേതൃത്വത്തിൽ കൈമാറ്റചന്ത, ഫിഷ് സ്പാ, എഐ പ്രദർശനവും ക്ലാസും പാലക്കാടൻ രുചിവൈഭവങ്ങളോടുകൂടിയ ഫുഡ്കോർട്ട്, സൗജന്യകുതിര സവാരി, ആധാർകാർഡ് എടുക്കാനും തെറ്റ് തിരുത്താനുൾപ്പടെ അക്ഷയയുടെ പ്രത്യേക സ്റ്റാൾ, സഹകരണവകുപ്പിന്റെ പുഷ്പമേള, കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ പ്രദർശനം, പൊതുജനങ്ങൾക്ക് പാട്ട് പാടാൻ അവസരം നൽകുന്ന സിംഗിംഗ് പോയിന്റ,് പൊതുജനങ്ങളുടെ രേഖാചിത്രം സൗജന്യമായി വരക്കാൻ കലാകാരനും മേളയിലുണ്ടാവും.
വ്യവസായ വകുപ്പ് സംരംഭകർക്കായി ഹെൽപ് ലൈൻ സെന്ററും കൈത്തറി, കരകൗശലം, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രദർശനവും മേളയിൽഉൾപ്പെടും.
കലാ,സാസ്ക്കാരിക പരിപാടിയുടെ ഭാഗമായി ഗസൽനിശ, നാടൻകലകളുടെ അവതരണം, തോൽപ്പാവക്കൂത്ത്, ഏകപാത്ര നാടകം, കണ്യാർകളി, വയലിൻ ഫ്യൂഷൻ, പൊറാട്ട് നാടകം, ഭിന്നശേഷി കലാകാരന്മാരുടെ നൃത്യനൃത്തങ്ങൾ, കോമഡി ഷോ, നാടകം, ടാറനാ ബാൻഡിന്റെ ഫ്യൂഷൻസംഗീതം, സ്വരലയ ഓർക്കസ്ട്രയുടെ സ്വരരാഗസുധ സംഗീത മെഗാഷോ, ഭരതനാട്യം, ഇരുള നൃത്തം, പൊറാട്ട്കളി, മോഹിനിയാട്ടം കച്ചേരി തുടങ്ങി നിരവധി പരിപാടികൾനടക്കും.
വിവിധ വകുപ്പുകളുടെ തീംസർവീസ് സ്റ്റാളുകളും കൊമേഴ്ഷ്യൽസ്റ്റാളുകളും ഉൾപ്പെടെ 250ഓളം സ്റ്റാളുകൾമേളയുടെ ഭാഗമാകും. സമാപനം 10ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം വൈകുന്നേരം വാലിപറന്പ് ജംഗ്ഷൻ തുടങ്ങി മേളനഗരി വരെ ഘോഷയാത്രയുണ്ടാവും.
കുതിരസവാരിയും ആയോധനകലയും ലഹരിവിരുദ്ധ കാന്പയിനിന്റെ ഭാഗമായി ഫേസ് പെയിന്റിംഗും ഘോഷയാത്രയിൽഅണിനിരക്കും. ഇതു സംബന്ധിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയും പങ്കെടുത്തു.