മാസ്റ്റർപ്ലാൻ അംഗീകരിച്ച് മണ്ണാർക്കാട് നഗരസഭ കൗൺസിൽ
1570490
Thursday, June 26, 2025 8:21 AM IST
മണ്ണാർക്കാട്: നഗരസഭയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർപ്ലാൻ നഗരസഭാ കൗൺസിൽ അംഗീകരിച്ചു. പുതിയ ബൈപാസ്, ബസ് സ്റ്റാൻഡ്, ഹാപ്പിനസ് പാർക്കുകൾ, മാലിന്യ സംസ്കരണ പ്ലാന്റിനു സ്ഥലം തുടങ്ങി ഒട്ടേറെ വികസന പദ്ധതികളാണ് മാസ്റ്റർപ്ലാനിലുള്ളത്.
20 വർഷം കഴിയുമ്പോൾ മണ്ണാർക്കാട് എങ്ങനെയാവണമെന്ന കാഴ്ചപ്പാടോടു കൂടിയുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ദേശീയപാതയിൽനിന്ന് നെല്ലിപ്പുഴ പാലംമുതൽ പുഴയോരത്തു കൂടി മുക്കണ്ണം കാഞ്ഞിരംപാടം ചങ്ങലീരി റോഡ് വഴി ദേശീയപാതയിൽ കുന്തിപ്പുഴ ഭാഗത്ത് എത്താവുന്ന ബൈപാസാണ് പ്രധാന പദ്ധതി.
ഈ റോഡ് യാഥാർഥ്യമായാൽ മണ്ണാർക്കാട് നഗരത്തിൽ കയറാതെ നെല്ലിപ്പുഴ ജംഗ്ഷനിൽനിന്ന് കുന്തിപ്പുഴ പാലത്തിനു സമീപം എത്താനാവും. പോത്തോഴികടവ് ക്ഷേത്രംമുതൽ ആറാട്ടുകടവ് വരെ കുന്തിപ്പുഴയുടെ ഓരത്ത് നടപ്പാതയും ഹാപ്പിനസ് പാർക്കും നിർമിക്കും. നെല്ലിപ്പുഴ പഴയപാലം സംരക്ഷിച്ച് ഈ ഭാഗത്ത് ഭക്ഷണക്കടകളും മറ്റും ഒരുക്കാനാണ് മറ്റൊരു പദ്ധതി. സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ പുതിയൊരു ബസ് സ്റ്റാൻഡും മാസ്റ്റർപ്ലാനിലുണ്ട്.
കൂടാതെ മണ്ണാർക്കാടിന്റെ പൈതൃക കെട്ടിടമായി അരകുറുശ്ശിയിലെ 16 കെട്ട് സംരക്ഷിക്കാനും ഉദയർക്കുന്ന് ക്ഷേത്രംമുതൽ ആറാട്ടുകടവ് വരെയുള്ള റോഡ് പൈതൃകവീഥിയായി മാറ്റാനും മാസ്റ്റർപ്ലാനിൽ നിർദ്ദേശമുണ്ട്. കൂമ്പാറ പോറ്റൂർ ഇൻഡോർ സ്റ്റേഡിയം, നായാടിക്കുന്ന് സ്റ്റേഡിയം നവീകരണം എന്നിവയുമുണ്ട്.
താലൂക്ക് ആശുപത്രിക്ക് കൂടുതൽ സ്ഥലം കണ്ടെത്തി സൗകര്യം ഏർപ്പെടുത്താനും പദ്ധതി വിഭാവനം ചെയ്യുന്നു. മണ്ണാർക്കാടിനു മാലിന്യ സംസ്കരണ പ്ലാന്റ്, കേന്ദ്രീകൃത മത്സ്- മാംസ- പച്ചക്കറി മാർക്കറ്റ്, ടൂറിസം വികസനമെല്ലാം മാസ്റ്റർപ്ലാനിൽ പ്രതിപാദിക്കുന്നു. മാസ്റ്റർപ്ലാനിൽ ഉൾപ്പെട്ട പദ്ധതികൾക്കാവും ഭാവിയിൽ അനുമതി നൽകുക.