മംഗലം, പാളയം, കരിപ്പാലി പുഴകൾ കവിഞ്ഞു; കുടുംബങ്ങൾ താമസംമാറി
1570499
Thursday, June 26, 2025 8:21 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി, മംഗലംഡാം മേഖലയിൽ രണ്ടുമണിക്കൂർ നീണ്ട പേമാരി. പുഴകളെല്ലാം കരകവിഞ്ഞു. മംഗലംഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. പുഴയോരങ്ങളിലെ കൃഷിയിടങ്ങളും വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കരിപ്പാലി, പുഴകൾ സംഗമിക്കുന്ന കുറുവത്ത്, പാളയം പ്രദേശങ്ങളിലാണ് വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലായിട്ടുള്ളത്.
മംഗലംഡാം, പാലക്കുഴി മലയോര മേഖലകൾ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. മലമ്പ്രദേശത്ത് ഒറ്റപ്പെട്ടു താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് താമസം മാറിത്തുടങ്ങി. തോരാത്ത മഴ തുടർന്നാൽ ഉരുൾപൊട്ടൽ ഉൾപ്പെടെ ദുരന്തസമാനമായ സ്ഥിതി മലയോരത്തും താഴ്ന്ന പ്രദേശങ്ങളിലുണ്ടാകും.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് അതിതീവ്രമായ മഴ തുടങ്ങിയത്. രണ്ടുമണിക്കൂറോളം തോരാത്ത കനത്ത മഴ തന്നെയായിരുന്നു. നട്ടുച്ച സമയം ഇരുട്ടുമൂടി ഇടിവെട്ടോടുകൂടിയാണ് ഭീതിപ്പെടുത്തുന്നവിധം മഴ തകർത്തു പെയ്തത്.
ഒപ്പം കാറ്റും ആഞ്ഞടിച്ചതിനാൽ പലയിടത്തും മരങ്ങൾവീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്. മുടപ്പല്ലൂർ- മംഗലംഡാം റോഡിൽ ചിറ്റടിയിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു. വടക്കഞ്ചേരി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മംഗലം, കരിപ്പാലി, പാളയം പുഴകൾ കരകവിഞ്ഞ് അപകടാവസ്ഥയിലാണ് ഒഴുകുന്നത്. കടപ്പാറതോട് കരകവിഞ്ഞു അപകടനിലയിലാണ്. വനത്തിലും കനത്ത മഴയുണ്ട്. പേമാരിയെ തുടർന്ന് മേഖലയിലെ പല സ്കൂളുകൾക്കും ഇന്നലെ ഉച്ചയ്ക്കുതന്നെ അവധി നൽകി. നിലവിൽ ആശങ്കാജനകമായ സ്ഥിതിവിശേഷമില്ലെന്നും മലയോരങ്ങളും പുഴകൾ കവിഞ്ഞൊഴുകുന്ന പ്രദേശങ്ങളിലെ അതാത് വില്ലേജ് ഓഫീസർമാരോടു മുൻകരുതൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ആലത്തൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യുട്ടി തഹസിൽദാർ കെ.എച്ച്. ജോഷ് പറഞ്ഞു.