ഗ്രീൻഫീൽഡ് പാത: സ്ഥലം വിട്ടുനൽകിയവർക്കു വഴി നൽകുമെന്നു ദേശീയപാത അഥോറിറ്റി
1570610
Friday, June 27, 2025 1:13 AM IST
മണ്ണാർക്കാട്: ഗ്രീൻഫീൽഡ് പാത യാഥാർഥ്യമാകുമ്പോൾ സ്ഥലംവിട്ടുകൊടുത്ത എല്ലാവർക്കും പ്രധാന റോഡുകളിലേക്ക് ഇവർക്ക് സഞ്ചരിക്കാൻ ചെറിയ പ്രവേശനറോഡുകൾ നിർമിച്ചു കൊടുക്കാൻ ദേശീയപാത അഥോറിറ്റിയുടെ തീരുമാനം.
ഇതിനായുള്ള പരിശോധന നടന്നുവരികയാണ്. ഇതുസംബന്ധിച്ചുള്ള രൂപരേഖ കേന്ദ്രത്തിനു സമർപ്പിക്കും. മൂന്നു ജില്ലകളിലൂടെ കടന്നുപോകുന്ന ഗ്രീൻഫീൽഡ് പാത നാലുവരിപാതയായാണ് നിർമിക്കുക.
45 മീറ്റർ വീതിയിലാണ് സ്ഥലമേറ്റെടുത്തിട്ടുള്ളത്. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി നിരവധി വീടുകളിൽ നിന്ന് പ്രധാന റോഡുകളിലേക്കുള്ള പാതകൾ തടസപ്പെടുന്നുണ്ട്. ജനവാസമേഖലയിൽനിന്ന് ഗ്രീൻഫീൽഡ് പാതയിലേക്ക് പ്രവേശനമുണ്ടാവില്ല.
പ്രധാന പാതകൾക്കടുത്തെത്തുമ്പോൾ മേൽപ്പാലത്തിലൂടെ ഗ്രീൻഫീൽഡ് പാത കടന്നുപോകും. ഇതിനാൽ സർവീസ് റോഡുകളിലെ ഗതാഗതത്തിന് തടസം നേരിട്ടില്ല.
120 കിലോമീറ്റർ വരുന്ന ഗ്രീൻഫിൽഡിന്റെ 15- 20 കിലോമീറ്റർ മേൽപ്പാലമുൾപ്പെടെയുള്ള പാലം നിർമിച്ചാണ് ഒരുക്കുന്നത്. ഇതിൽ കൂടുതലും മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് വരുന്നത്. ചില ഭാഗങ്ങളിൽ 70 മീറ്റർവരെ റോഡ് ഉയർത്തേണ്ടതായുമുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാനായി തുരങ്കപാതകളും നിർമിക്കേണ്ടിവരുമെന്നു അധികൃതർ അറിയിച്ചു.
നിലവിൽ ദേശീയപാതാ വിഭാഗം സമർപ്പിച്ചിട്ടുള്ള പദ്ധതിരൂപരേഖ കേന്ദ്ര മന്ത്രിസഭ വിലയിരുത്തിവരികയാണ്. ഇതിന് ഉടൻ അനുമതി ലഭിക്കുമെന്നും ദർഘാസ് ക്ഷണിക്കുമെന്നും അധികൃതർ പറഞ്ഞു.