നാടെങ്ങും തകർന്ന റോഡുകൾ; പ്രതിഷേധിക്കാൻ "കൃഷി'യിറക്കൽ
1570613
Friday, June 27, 2025 1:13 AM IST
വടക്കഞ്ചേരി: വാഹനം ഓടിക്കാനാകാത്തവിധം റോഡുകൾ തകർന്നതോടെ റോഡുകളിലെ കുഴികളിലെല്ലാം ഇപ്പോൾ വാഴകളും മരതൈകളും ഞാറ്റടികളുമാണ്. മേഖലയിലെ മിക്കവാറും എല്ലാ റോഡുകളിലുമുണ്ട് ഈ കാഴ്ച.
ഇന്നലെ മുടപ്പല്ലൂർ- മംഗലംഡാംറോഡിൽ വണ്ടാഴി മോസ്കോ മുക്കിൽ റോഡിലെ വൻകുഴിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശീന്ദ്രന്റെ നേതൃത്വത്തിൽ പ്രവർത്തകർ കുഴിയിൽ വാഴനട്ടു.
എന്നാൽ ഇത് സിപിഎം പ്രവർത്തകർ എതിർത്തു. കുഴിയടയ്ക്കാതെ വാഴ മാറ്റില്ലെന്ന നിലപാടിൽ കോൺഗ്രസ് പ്രവർത്തകരും ഉറച്ചുനിന്നു. ഒടുവിൽ ക്വാറി വേയ്സ്റ്റ് എത്തിച്ച് കുഴി മൂടിയാണ് പിന്നീട് വാഴ മാറ്റിയത്. മംഗലം പാലത്തിനടുത്ത് സംസ്ഥാനപാതയിലെ കിടങ്ങിൽ വാഴക്കു പകരം പപ്പായ മരമാണ് നാട്ടുകാർ നട്ടിട്ടുള്ളത്. അതും കായ്ച് നിൽക്കുന്ന പപ്പായ.
ഇവിടെനിന്നും അരകിലോമീറ്റർ മാറിയാൽ തേവർക്കാട് കൺവൻഷൻ സെന്ററിനു മുന്നിൽ റോഡിലെ കുഴികളിലുമുണ്ട് വാഴകൃഷി. കിഴക്കഞ്ചേരി വാർകുളമ്പ്- പനംകുറ്റി വഴിയുള്ള പന്തലാംപാടം മലയോരപാതയിൽ ലവണപ്പാടത്തെ കുഴികളിൽ ഞാറുനടീൽ നടത്തിയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
മുമ്പൊന്നും ഇല്ലാത്ത വിധമാണ് മഴക്കാലത്ത് ഇത്രയേറെ റോഡുകൾ തകരുന്ന സ്ഥിതിയുണ്ടാകുന്നത്. വേനലിൽ അറ്റകുറ്റ പണികൾ ചെയ്യാത്തതാണ് റോഡുകളെല്ലാം ഇത്തരത്തിൽ തകരാൻ കാരണമായതെന്നു വിലയിരുത്തപ്പെടുന്നു.