പനയമ്പാടം റോഡ്: മലപ്പുറത്തെത്തി പ്രതിഷേധിച്ച് വി.കെ. ശ്രീകണ്ഠൻ എംപി
1570621
Friday, June 27, 2025 1:13 AM IST
മണ്ണാർക്കാട്: തുടർച്ചയായ അപകടങ്ങളിൽ നിരവധിപേർ മരിക്കാനിടയായ പനയമ്പാടം റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധ മുന്നറിയിപ്പുമായി വി.കെ. ശ്രീകണ്ഠൻ എംപി മലപ്പുറത്തെ ദേശീയപാതയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലെത്തി.
ഏഴുമാസം മുമ്പ് പനയമ്പാടം വളവിൽ നിയന്ത്രണം വിട്ടു വന്ന ലോറി മറിഞ്ഞ് നാലു വിദ്യാർഥിനികൾ ദാരുണമായി മരണപ്പെട്ടിരുന്നു. തുടർച്ചയായ അപകടം കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നു എംപി ലോക്സഭയിൽ വിഷയം ഉന്നയിച്ച് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ നേരിട്ടുകണ്ടു ഇക്കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.
ഇതിനുശേഷം നാഷണൽ ഹൈവേ അഥോറിറ്റി റോഡിലെ അപകടങ്ങൾ കുറയ്ക്കാൻ അടിയന്തര നടപടികൾക്കായി ഒരുകോടി 35 ലക്ഷംരൂപ അനുവദിക്കുകയും ചെയ്തു. ഫണ്ട് അനുവദിച്ചു മാസങ്ങൾ പിന്നിട്ടിട്ടും നടപടി ഒന്നുമായില്ല.
നിർമാണപ്രവൃത്തികളെ സംബന്ധിച്ചു ജനപ്രതിനിധികളുമായിട്ടുപോലുംചർച്ച ചെയ്തില്ല. നിലവിൽ പാത കഴിഞ്ഞ നാലുവർഷമായി പണിയുന്ന കമ്പനിക്കാർതന്നെ ഈ പ്രവൃത്തിയും ഏറ്റെടുത്തു. എഗ്രിമെന്റ് ഒപ്പുവച്ച് മൂന്നുമാസം കഴിഞ്ഞിട്ടും പണി ആരംഭിച്ചില്ല.
കുട്ടികളുടെ അപകട മരണത്തിനു ശേഷമുണ്ടായ ജനങ്ങളുടെ പ്രക്ഷോഭം സംസ്ഥാന ഗതാഗതമന്ത്രിയും ഉയർന്ന ഉദ്യോഗസ്ഥന്മാർ സ്ഥത്തെത്തി നേരിൽ കണ്ടതുമാണ്.
റോഡപകടം കുറയ്ക്കാൻ തയാറാക്കിയ പദ്ധതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും കരാറുകാരും ഉദ്യോഗസ്ഥരും കൂട്ടുചേർന്നുള്ള തട്ടിപ്പാണെന്ന് വി.കെ. ശ്രീകണ്ഠൻ എംപി ആരോപിച്ചു. ഇപ്പോൾ നടത്താനുദ്ദേശിക്കുന്ന പ്രവൃത്തി കൂടിയാലോചനകൾക്കുശേഷം വിശദമായ എസ്റ്റിമേറ്റ് തയാറാക്കി അനുമതിവാങ്ങി മാത്രമേ നടത്തുകയുള്ളൂവെന്നു എക്സിക്യൂട്ടീവ് എൻജിനീയറുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
മൂന്നു മണിക്കൂറിലധികം നീണ്ട പ്രതിഷേധമാണ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മലപ്പുറത്തെ കാര്യാലയത്തിൽ നടന്നത്.
യുഡിഎഫ് നേതാക്കളായ ആന്റണി മതിപ്പുറം, എം.എസ്. നാസർ, യൂസഫ് പാലക്കൽ, വി.കെ. ഷൈജു, എ.എം. മുഹമ്മദ് ഹാരിസ്, സി.കെ. മുഹമ്മദ് മുസ്തഫ, പി.കെ.എം. മുസ്തഫ, സലാം അറോണി, കെ.എം. റിയാസ് എന്നിവർ പങ്കെടുത്തു.