വന്യജീവി ആക്രമണം ചെറുക്കാൻ ഉപ്പുകുളത്തു പ്രതികരണസേന
1570618
Friday, June 27, 2025 1:13 AM IST
മണ്ണാർക്കാട്: വന്യജീവി ആക്രമണം ചെറുക്കാൻ ഉപ്പുകുളം വനംമേഖലയോടു ചേർന്നുകിടക്കുന്ന അലനല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡുകളിലുള്ളവരെ ഉൾപ്പെടുത്തി പ്രാഥമിക പ്രതികരണ സേനയ്ക്ക് രൂപം നൽകി.
അലനല്ലൂർ പഞ്ചായത്തിലെ കുഞ്ഞുകുളം, ചളവ, ഉപ്പുകുളം, മുണ്ടക്കുന്ന് എന്നീ വാർഡുകളിലുള്ളവരെ ഉൾപ്പെടുത്തിയാണ് പിആർടി രൂപവത്കരിച്ചത്.
ഗ്രാമപഞ്ചായത്തും വനംവകുപ്പും സംയുക്തമായി ഉപ്പുകുളം പൊൻപാറയിൽ വനംവകുപ്പ് ഓഫീസിൽ ചേർന്ന യോഗത്തിലാണു തീരുമാനം.
ആനകൾ ജനവാസ മേഖലയിൽ പതിവായി ഇറങ്ങുന്നതിനാൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്തുള്ള കാടുകൾ വെട്ടിത്തളിക്കാൻ തീരുമാനിച്ചു. രണ്ടാഴ്ചക്കുള്ളിൽ ഉടമകൾ കാടുവെട്ടാൻ തയാറായില്ലെങ്കിൽ നിയമനടപടിയെടുക്കാനും തീരുമാനിച്ചു.
ആനകൾ കൃഷി നശിപ്പിച്ചതിനാൽ നിരവധി കർഷകർ കൃഷി ഉപേക്ഷിച്ചു പോയതാണ് കാടുവളരാൻ കാരണം. പത്തുവർഷമായി കാടുവെട്ടാത്ത പല കർഷകരുമുണ്ട്. സാമ്പത്തികശേഷിയില്ലാത്തതിനാലാണ് പലരും കാടു വെട്ടാത്തതെന്നും അറിയിച്ചു. കർഷകർ കാടുവെട്ടുന്ന സമയങ്ങളിൽ ആനകൾ വരുന്നത് നിരീക്ഷിക്കാൻ വനംവകുപ്പിന്റെ സഹായമുണ്ടാകും.
മുണ്ടക്കുളം പ്രദേശത്തു തെരുവിളക്കുകൾ സ്ഥാപിക്കാനും തീരുമാനമായി. പ്രദേശത്ത് നിത്യവും ശല്യം ചെയ്യുന്ന ഒറ്റക്കൊമ്പനെ അടുത്തദിവസം വനത്തിലേക്ക് വിരട്ടി ഓടിക്കാനും തീരുമാനിച്ചിട്ടുണ്ട്. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ യോഗം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം ബഷീർ പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം നൈസി ബെന്നി, ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിഷ്ണു, ഉദ്യോഗസ്ഥരായ പി.എ. അനീഷ്, ബിഎഫ്ഒ രമേഷ് കുമാർ, ശക്തിവേൽ മുരുകൻ, രാധാകൃഷ്ണൻ, റവന്യൂ ജീവനക്കാരായ വി. വിജു, കർഷകരായ ജോസഫ് ചെല്ലാട്ട്, ജോർജ്, സക്കീർ, ശ്രീനിലയം മോഹനൻ. എം. നാസർ, ടി. സുനീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.