രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന കർഷകർക്കു പ്രതിമാസം അംശാദായം അടയ്ക്കാനുള്ള കുറഞ്ഞ തുക 100 രൂപയാണ്. എന്നാൽ, അംഗങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രതിമാസ വിഹിതം ഉയർന്ന നിരക്കിൽ അടയ്ക്കാവുന്നതാണ്. 100 രൂപ കർഷകൻ അടച്ചുകഴിഞ്ഞാൽ 100 രൂപ സർക്കാർ അടയ്ക്കണം.
ഇങ്ങനെ 250 രൂപ വരെ സർക്കാരിന്റെ വിഹിതമായി അടയ്ക്കും. എന്നാൽ, നിലവിൽ കഴിഞ്ഞ 30 മാസമായി സർക്കാർ വിഹിതം അടച്ചിട്ടില്ല. കർഷകർ അടച്ച തുക മാത്രമാണ് ബാങ്കിലുള്ളത്. അതിനാൽ, കർഷകരുടെ തുകയ്ക്കുള്ള പലിശ മാത്രമാണു ബാങ്കിലുള്ളത്.
അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും ക്ഷേമനിധി കുടിശികയില്ലാതെ 60 വയസു വരെ അംശാദായം അടച്ച് അംഗമായി തുടരുകയും ചെയ്ത കർഷകർക്കാണ് അടച്ച തുകയുടെയും കാലയളവിന്റെയും ആനുപാതികമായി പദ്ധതി പ്രകാരമുള്ള തുക പെൻഷനായി ലഭിക്കുന്നത്. കൂടാതെ, പദ്ധതിയിൽ ചേരുന്നവർക്ക് നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. 2027 ജനുവരി മുതൽ കർഷക പെൻഷൻ പദ്ധതിയിൽ ചേർന്നവർക്കു പെൻഷൻ കൊടുത്തു തുടങ്ങേണ്ടതാണ്.
എന്നാൽ, തുകയിലും മറ്റാനുകൂല്യങ്ങൾ നല്കുന്നതിലും സർക്കാർ ഇതുവരെയും തീരുമാനമാനമെടുത്തിട്ടില്ല.