സിപിഎമ്മിലും എൽഡിഎഫിലും ചർച്ച ചെയ്ത് സർക്കാരിനു ശിപാർശ സമർപ്പിച്ചതിനു ശേഷമേ മദ്യനയം ആകുകയുള്ളു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കോഴ ആരോപണത്തിൽനിന്ന് അകലം പാലിച്ചു നിൽക്കുകയാണു സർക്കാർ.
മദ്യനയത്തെ സ്വാധീനിക്കാൻ എന്നപേരിൽ ആരെങ്കിലും പണപ്പിരിവ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആരോപണം ഉന്നയിച്ച ശബ്ദരേഖയേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കു രാജേഷ് പരാതിയും നൽകി.
എന്നാൽ, എം.ബി. രാജേഷ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ഈയാവശ്യം ഉന്നയിച്ചു. ആരോപണത്തെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരനും ആവശ്യപ്പെട്ടു.
നിയമസഭാ സമ്മേളനം അടുത്ത മാസം 10ന് ആരംഭിക്കാനിരിക്കെ പുതിയ വിവാദം പിണറായി സർക്കാരിനു തലവേദന സൃഷ്ടിക്കാൻ പോരുന്നതാണ്. അസോസിയേഷന്റെ നേതൃസ്ഥാനത്തുള്ളയാൾ തന്നെ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരാൻ സാധ്യതയുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ബാർ കോഴ വിവാദത്തിനു പകരമായ ആയുധമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. സർക്കാരിനാകട്ടെ മദ്യനയത്തിൽ ഇളവുകൾ വരുത്താൻ ഇനി പലവട്ടം ആലോചിക്കേണ്ടിയും വരും.
ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കും തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരായി ഉയർന്ന ബാർ കോഴ ആരോപണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനാണ് അന്വേഷണ ചുമതല. മന്ത്രി എം.ബി രാജേഷ് ഡിജിപിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം