തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭത്തിൽ കഴിഞ്ഞ സാന്പത്തിക വർഷം ഇടിവ്. 2018-19 സാന്പത്തിക വർഷം 48 പൊതുമേഖലാ സ്ഥാപനങ്ങൾ 768.14 കോടി രൂപ ലാഭമുണ്ടാക്കിയപ്പോൾ 2019-20 സാന്പത്തിക വർഷം 43 പൊതുമേഖലാ സ്ഥാപനങ്ങളാണു ലാഭമുണ്ടാക്കിയത്. ആകെ ലാഭം 591.22 കോടി രൂപ മാത്രം. തലേവർഷത്തേതിനേക്കാൾ 176.92 കോടി രൂപയുടെ കുറവ്.
2019-20 സാന്പത്തിക വർഷത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ അവലോകന റിപ്പോർട്ടിലാണ് ഈ വിവരം. കഴിഞ്ഞ സാന്പത്തിക വർഷം 57 പൊതുമേഖലാ സംരംഭങ്ങളായിരുന്നു നഷ്ടത്തിൽ പ്രവർത്തിച്ചത്. തൊട്ടു മുൻപത്തെ വർഷം ഇത് 53 ആയിരുന്നു. എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങൾ വരുത്തിയ ആകെ നഷ്ടത്തിൽ കുറവുണ്ട്. കഴിഞ്ഞ സാന്പത്തിക വർഷം 1,650.74 കോടി രൂപയുടെ നഷ്ടമാണു വരുത്തിയത്. 2018-19 ൽ ഇത് 2,168.80 കോടി രൂപയായിരുന്നു. കഴിഞ്ഞ സാന്പത്തിക വർഷം പൊതുമേഖലാ സ്ഥാപനങ്ങൾ നികുതിയിനത്തൽ 12908.15 കോടി രൂപ സംസ്ഥാന ഖജനാവിലേക്കു നൽകി. ഇതിനു പുറമേ കേന്ദ്രഖജനാവിലേക്കു 881.31 കോടി രൂപയും നൽകി. മുൻ വർഷത്തേതിൽ നിന്നും 32.39 ശതമാനം അധികമാണിത്.
കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി ഇനത്തിൽ കഴിഞ്ഞ സാന്പത്തിക വർഷം പൊതുമേഖലാ സ്ഥാപനങ്ങൾ 105.68 കോടി രൂപ ചെലവഴിച്ചപ്പോൾ തൊട്ടു മുൻപത്തെ വർഷം ചെലവഴിച്ചതാകട്ടെ 16.24 കോടി രൂപയാണ്. കഴിഞ്ഞ സാന്പത്തിക വർഷം ഗ്രാന്റ്, സബ്സിഡി ഇനത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും 801.17 കോടി രൂപയും കേന്ദ്രസർക്കാരിൽ നിന്നും 152.54 കോടി രൂപയും പൊതുമേഖലാ സ്ഥാപനങ്ങൾക്കു ലഭിച്ചിട്ടുണ്ട്. 2018-19 സാന്പത്തിക വർഷത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ 40.58 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ സാന്പത്തിക വർഷം ഇത് 1.06 കോടിയായി കുറഞ്ഞു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 1,29,156 പേരാണ് ജോലി ചെയ്യുന്നത്. 2018-19 സാന്പത്തിക വർഷം ഇത് 1,43,592 ജീവനക്കാരായിരുന്നു. ഒരു വർഷം കൊണ്ട് ജീവനക്കാരുടെ എണ്ണത്തിൽ 14,436 പേരുടെ കുറവുണ്ടായി.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ കഴിഞ്ഞ സാന്പത്തിക വർഷം 63,084.50 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. ഇത് മുൻ വർഷത്തേക്കാൾ 10.42 ശതമാനം അധികമാണ്. കഴിഞ്ഞ സാന്പത്തിക വർഷം പൊതുമേഖലാ സ്ഥാപനങ്ങൾ 36,564.50 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കി. മുൻ വർഷത്തേതിൽ നിന്നും 6.76 ശതമാനം വർധനയുണ്ട്.
2018-19 ൽ സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 19,696.51 കോടി രൂപ വായ്പ നൽകിയപ്പോൾ കഴിഞ്ഞ സാന്പത്തിക വർഷം ഇത് 21,963.61 കോടി രൂപ ആയി ഉയർത്തി.
ഏറ്റവുമധികം വിറ്റുവരവുളളത് കെഎസ്ഇബിക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും അധികം വിറ്റുവരവുള്ള പൊതുമേഖലാ സ്ഥാപനം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ആണ്. 14,505.48 കോടി രൂപയാണ് കഴിഞ്ഞ സാന്പത്തിക വർഷത്തെ വിറ്റുവരവ്. രണ്ടാം സ്ഥാനത്തുള്ള സിവിൽ സപ്ലൈസ് കോർപറേഷന് 5,399.62 കോടി രൂപയും തൊട്ടുതാഴെയുള്ള ബിവറേജസ് കോർപറേഷന് 3,782.51 കോടി രൂപയുമാണ് വാർഷിക വിറ്റുവരവ്. കേരള സ്റ്റേറ്റ് ഫിനാൻഷൽ എന്റർപ്രൈസസ് ലിമിറ്റഡിന് 2,684.37 കോടിയും കെഎസ്ആർടിസിക്കു 1,958.16 കോടി രൂപയും വിറ്റുവരവുണ്ട്.
റിച്ചാർഡ് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.