ആദ്യം ഒഴിവു വരുന്ന ഏക രാജ്യസഭാ സീറ്റ് ലീഗിനു കൊടുക്കാമെന്നു കോണ്‍ഗ്രസ് ഹൈക്കമാൻഡ് പ്രതിനിധിതന്നെ സമ്മതിച്ചതോടെയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇനി ഉഭയകക്ഷി ചർച്ചയുടെ ആവശ്യമില്ലെന്ന നിലപാടിലേക്കു മാറാൻ കാരണമായത്. ചർച്ചയിൽ ലീഗ് പ്രതിനിധികൾ ഹാപ്പിയായി പുറത്തു വന്നതും ഇതു മുന്നിൽക്കണ്ടാണ്.
കോണ്‍ഗ്രസിന് നിലവിൽ രാജ്യസഭയിൽ കേരളത്തിൽനിന്ന് ജെബി മേത്തർ മാത്രമാണുള്ളത്. ജൂലൈയിൽ ഒഴിവു വരുന്ന ഏക സീറ്റ് ലീഗിന് നൽകിയാൽ അവർക്കു രാജ്യസഭയിൽ കേരളത്തിൽനിന്ന് രണ്ടംഗങ്ങളാകും.
കോണ്‍ഗ്രസിനേക്കാൾ കൂടുതൽ അംഗങ്ങൾ കേരളത്തിൽ നിന്നു ലീഗിന് ലഭിക്കുന്നത് കോണ്‍ഗ്രസിൽ ഏറെ പ്രശ്നങ്ങൾക്കും ഇടയാക്കിയേക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിനു ശേഷം 2027ൽ മാത്രമാണ് കേരളത്തിൽനിന്നുള്ള രാജ്യസഭാംഗങ്ങളുടെ ഒഴിവു വരുന്നത്.
അതായത്, മൂന്നു വർഷത്തിനകം യുഡിഎഫിന് മറ്റൊരു രാജ്യസഭാ സീറ്റ് കേരളത്തിൽനിന്നു ലഭിക്കാനിടയില്ല.