കലാലയ രാഷ്ട്രീയം അവസാനിപ്പിക്കണം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും എറണാകുളം മഹാരാജാസ് കോളജിലുമായി എത്രയെത്ര കുട്ടികളുടെ ജീവനാണ് നഷ്ടപ്പെട്ടുപോയത്. 45 വർഷമായി കോളജ് രാഷ്ട്രീയം എന്നു പറഞ്ഞ് ഇവിടെ നടക്കുന്നതെന്താണ്. എല്ലാ രാഷ്ട്രീയപാർട്ടികളും ഇങ്ങനൊക്കെത്തന്നെ. അതുകൊണ്ട് ഇതാണ് തങ്ങളുടെ ട്രാക്ക് എന്നീ കുട്ടികൾ കരുതുന്നു.
സ്കൂളിലും കോളജുകളിലും രാഷ്ട്രീയം സന്പൂർണ്ണമായി നിർത്തേണ്ടതാണ്. ഹൈക്കടതി നേരത്തേ അങ്ങനെയൊരു ഓർഡർ ഇറക്കിയെങ്കിലും അതു ഫലവത്തായില്ല. കേരളം ഭരിക്കുന്ന രാഷ്ട്രീയനേതാക്കന്മാരെല്ലാവരും രാഷ്ട്രീയക്കളരിയായിട്ട് സ്കൂളിനെയും കോളജിനെയും കണ്ടിരുന്നു. ഇവിടത്തെ സ്കൂളുകളിലെയും കോളജുകളിലെയും കുട്ടികളിൽ പലരും, പ്ലസ്ടുവിനു പഠിക്കുന്നവർ വരെ ഇപ്പോൾ വിദേശത്തേക്കു മാറിക്കഴിഞ്ഞു. ഇവിടത്തെ അരക്ഷിതാവസ്ഥയാണിതിനു കാരണം.
സ്കൂളുകളിലും കോളജുകളിലും അയയ്ക്കുന്ന കുട്ടികൾ ജീവനോടെ മടങ്ങിവരുമോ എന്ന ഭയംമൂലം കടം വാങ്ങിയാണെങ്കിലും കുട്ടികളെയെല്ലാം വിദേശത്തേക്കു വിടുന്നു. പല പ്രഫഷണൽ കോളജുകളിലും സർക്കാർ കോളജുകളിലും ഏകദേശം മുപ്പതും നാൽപതും സീറ്റുകൾ വരെ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയിലായിരിക്കുന്നു. അതു തീർച്ചയായിട്ടും 60, 70 ശതമാനത്തോളം വരും എന്നാണു ഞാൻ കരുതുന്നത്. കാരണം വിദേശത്തേക്കു കുട്ടികളുടെ പ്രവാഹമാണ്. കടം വാങ്ങിച്ചും വിദേശത്തേക്ക് അയയ്ക്കുയാണ്, കുട്ടികളുടെ ജീവൻ രക്ഷിക്കാൻ. അവരുടെ ഭാവി കരുതണമല്ലോ.
പിന്നിൽ രാഷ്ട്രീയക്കാർതന്നെ കേരളത്തിലെ കുട്ടികളെ നശിപ്പിച്ചത് ഇവിടത്തെ രാഷ്ട്രീയക്കാർതന്നെ. അവർ രാഷ്ട്രീയ പിന്നാന്പുറത്തുകൂടി നടക്കാൻ പരിശീലിപ്പിക്കുകയാണ്. നമുക്കതല്ല ആവശ്യം, നമുക്ക് കോളജുകളിലും സ്കൂളുകളിലും ഒരു സംസ്കാരമുള്ള ജനതയെ വാർത്തെടുക്കണം.
അച്ചടക്കമുള്ള ജനതയെ വളർത്തിയെടുക്കണം. നന്നായി ചിന്തിക്കാൻ കഴിവുള്ളവരെ വാർത്തെടുക്കണം. രാഷ്ട്രീയക്കാരുടെ ചിന്തയല്ല നമുക്കാവശ്യം. അവരെല്ലാവരും നല്ല വിദ്യാഭ്യാസം സിദ്ധിച്ച് ഉന്നതസ്ഥാനങ്ങളിൽ എത്തപ്പെടണം. അതിനു കഴിവുള്ളവരാണ് മലയാളി കുട്ടികൾ.
പക്ഷേ മലയാളി കുട്ടികളിൽ നല്ലൊരു ശതമാനത്തിനെ വയലൻസിലേക്കു നയിച്ച് അവരെ രാഷ്ട്രീയക്കാർ നശിപ്പിച്ചുകഴിഞ്ഞു. ഇതിൽനിന്നു മോചനം കിട്ടണമെങ്കിൽ തീർച്ചയായിട്ടും ഹൈക്കോടതി ഇടപെടണം. ഭരണഘടനയുടെ 32, 42 വകുപ്പുകൾപ്രകാരം ഹൈക്കോടതിക്ക് ഇതിൽ ഇടപെടാം. അതിനാൽ ഹൈക്കോടതി ഇടപെടുമെന്നാണ് ഞാൻ കരുതുന്നത്. കോടതി എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് എന്റെ അപേക്ഷ.