തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖറായിരുന്നു കേരളത്തിൽ മത്സര രംഗത്തുണ്ടായിരുന്ന മറ്റൊരു കേന്ദ്രമന്ത്രി. സിറ്റിംഗ് എംപിയായ ശശി തരൂർ യുഡിഎഫിനു വേണ്ടിയും മുൻ എംപിയായ പന്ന്യൻ രവീന്ദ്രൻ എൽഡിഎഫിനായും തിരുവനന്തപുരത്തെ ത്രികോണ പോരിനു വീര്യം കൂട്ടി.
നിലവിലെ ലോക്സഭാംഗങ്ങളിൽ 17 പേരെയാണ് യുഡിഎഫ് കളത്തിലിറക്കിയത്. തൃശൂരിന്റെ പ്രതിനിധിയായ ടി.എൻ. പ്രതാപൻ മത്സര രംഗത്തു നിന്ന് സ്വയം ഒഴിവായപ്പോൾ, വടകരയുടെ എംപിയായ കെ. മുരളീധരൻ തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി എത്തി.
നടനും മുൻ എംപിയുമായ സുരേഷ് ഗോപി ബിജെപി സ്ഥാനാർഥിയായും മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഇടതു മുന്നണിക്കു വേണ്ടിയും തൃശൂരിലെ ത്രികോണ പോരിന് തേരു തെളിച്ചു. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗവും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മാറ്റുരച്ചു. സിറ്റിംഗ് എംപിയായ എ.എം. ആരിഫായിരുന്നു എൽഡിഎഫ് എതിരാളി.
എൽഡിഎഫിനു വേണ്ടി കോട്ടയത്ത് സിറ്റിംഗ് എംപിയായി തോമസ് ചാഴികാടനായിരുന്നു സ്ഥാനാർഥി. 2019ൽ യുഡിഎഫ് സ്ഥാനാർഥിയായാണ് ചാഴികാടൻ കോട്ടയത്തിന്റെ പ്രതിനിധിയായത്.
പിന്നീട് കേരള കോണ്ഗ്രസ്- എം ഇടതുമുന്നണിയുടെ ഭാഗമായതോടെയായിരുന്നു മാറ്റം. രാജ്യസഭാംഗമായ എളമരം കരീം കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥിയായി. സിറ്റിംഗ് എംപിയായ യുഡിഎഫിന്റെ എം.കെ. രാഘവനെയാണ് നേരിട്ടത്.