ക്രൈസ്തവർക്കു നേരേയുള്ള അക്രമം ദൗർഭാഗ്യകരം: സുപ്രീംകോടതി
സ്വന്തം ലേഖകൻ
Tuesday, June 28, 2022 2:37 AM IST
ന്യൂഡൽഹി: രാജ്യവ്യാപകമായി ക്രൈസ്തവർക്കും ക്രൈസ്തവ പുരോഹിതർക്കുംനേരേ നടക്കുന്ന അക്രമങ്ങൾ ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. അക്രമങ്ങൾക്കും വിദ്വേഷപ്രചാരണങ്ങൾക്കുമെതിരേ നൽകിയ ഹർജിയിൽ അടുത്തമാസം വാദം കേൾക്കാമെന്ന് സുപ്രീംകോടതി.
ക്രൈസ്തവസമുദായത്തെ ലക്ഷ്യംവച്ചു നടക്കുന്ന വിദ്വേഷപ്രസംഗങ്ങളും ആരാധനാലയങ്ങൾക്കുനേരേ നടക്കുന്ന ആക്രമണങ്ങളും തടയാൻ കർശന നടപടി വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാ ഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരാണു ഹർജി നൽകിയിരിക്കുന്നത്. വേനലവധിക്കുശേഷമുള്ള ആദ്യ ദിവസം ഹർജി പരിഗണിക്കാമെന്നാണ് സുപ്രീംകോടതി ഇന്നലെ ഉറപ്പു നൽകിയത്.
ക്രൈസ്തവ സമുദായത്തെ ലക്ഷ്യംവച്ച് സംഘപരിവാർ സംഘടനകളും മറ്റു തീവ്രസ്വഭാവമുള്ള സംഘടനകളും കടുത്ത വിദ്വേഷ പ്രസംഗങ്ങളും പ്രചാരണങ്ങളുമാണ് നടത്തുന്നത്. ഇത്തരം പ്രസംഗങ്ങൾക്കും ആരാധാനാലയങ്ങൾക്കു നേർക്കുണ്ടായ ആക്രമണങ്ങൾക്കുമെതിരേ അടിയന്തര നടപടിയെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.രാജ്യത്താകെ ക്രൈസ്തവർക്കും പുരോഹിതർക്കുമെതിരേ പ്രതിമാസം അൻപതോളം അക്രമസംഭവങ്ങൾ നടക്കുന്നുവെന്ന് പരാതിക്കാരുടെ അഭിഭാഷകനായ കോളിൻ ഗോണ്സാൽവസ് ചൂണ്ടിക്കാട്ടി.
ഈ വർഷം മേയിൽ മാത്രം ക്രൈസ്തവരുടെ സ്ഥാപനങ്ങൾക്കും പുരോഹിതർക്കുമെതിരേ 57 അക്രമങ്ങൾ നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം അക്രമസംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നു വിലയിരുത്തിയ ജസ്റ്റീസുമാരായ സൂര്യകാന്ത്, ജെ.ബി. പർദിവാല എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് വിലയിരുത്തി. ജൂലൈ 11നു ഹർജി പരിഗണിക്കും.
സുപ്രീംകോടതിയുടെ നിർദേശം നടപ്പാക്കണം
സംസ്ഥാനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കണമെന്ന തെഹ്സീൻ പൂനാവാല കേസിലെ വിധിനിർദേശം നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 2018ൽ ഇക്കാര്യം സംബന്ധിച്ച് സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മാർഗനിർദേശം നൽകിയിരുന്നു. അതിവേഗ വിചാരണ, നഷ്ടപരിഹാരം, കർശന ശിക്ഷ, കൃത്യവിലോപം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി എന്നീ നിർദേശങ്ങളാണ് സുപ്രീംകോടതി നൽകിയത്.