ഹൈദരാബാദ്: ദാദാ സാഹെബ് ഫാൽകെ അവാർഡ് ജേതാവായ വിഖ്യാത സംവിധായകൻ കെ. വിശ്വനാഥ് (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു ചികിത്സയിലായിരുന്നു. ശങ്കരാഭരണം, സാഗരസംഗമം തുടങ്ങിയ ക്ലാസിക് സിനിമകൾ സംവിധാനം ചെയ്തത് വിശ്വനാഥ് ആണ്.
1930ൽ ആന്ധ്രപ്രദേശിലാണ് വിശ്വനാഥ് ജനിച്ചത്. തെലുങ്കിനു പുറമേ തമിഴ്, ഹിന്ദി സിനിമകളും ഇദ്ദേഹം സംവിധാനം ചെയ്തു. 48-ാം ദാദാ സാഹെബ് ഫാൽകെ അവാർഡ് ജേതാവാണ്. 2016ലാണ് ഈ അവാർഡ് ലഭിച്ചത്. 1965 മുതൽ വിശ്വനാഥ് 50 സിനിമകൾ സംവിധാനം ചെയ്തു. അക്കിനേനി നാഗേശ്വര റാവു അഭിനയിച്ച"ആത്മ ഗൗരവം’ ആണ് ആദ്യം സംവിധാനം ചെയ്ത സിനിമ. ഈ സിനിമയ്ക്ക് മികച്ച സിനിമയ്ക്കുള്ള ആന്ധ്രപ്രദേശ് സർക്കാരിന്റെ നന്ദി അവാർഡ് ലഭിച്ചു.
1992ൽ വിശ്വനാഥിനെ പദ്മശ്രീ നല്കി രാജ്യം ആദരിച്ചു. അഞ്ചു ദേശീയ അവാർഡുകളും 20 നന്ദി അവാർഡുകളും 10 ഫിലിം ഫെയർ അവാർഡുകളും വിശ്വനാഥിനെ തേടിയെത്തി.
ശങ്കരാഭരണം എന്ന സിനിമയാണ് വിശ്വനാഥിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്.
സംഗീതത്തിനു പ്രാധാന്യം നല്കിയ ഈ സിനിമ അതേ പേരിൽ മൊഴി മാറ്റി തമിഴിലും മലയാളത്തിനും പ്രദർശനത്തിനെത്തിയിരുന്നു. പിന്നീട് വിശ്വനാഥ് സംവിധാനം ചെയ്ത ശാരദ, സ്വാതി മുത്യം, ശ്രീവെണ്ണല , കാലം മറിന്ദി തുടങ്ങിയ ചിത്രങ്ങൾ കലാമൂല്യമേറിയവയായിരുന്നു. സ്വയംക്രുശി, ഓ സീതാ കഥ, ജീവന ജ്യോതി, സീതാലക്ഷ്മി, ഭരതം, സുബോധയം, സ്വരാഭിഷേകം, ഈശ്വർ, ശുഭ്കാമ്ന(ഹിന്ദി), കാംചോർ(ഹിന്ദി) തുടങ്ങിയവയാണു മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. മൂന്നു സിനിമകളിൽ വിശ്വനാഥ് അഭിയനിച്ചിട്ടുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.