ഹഡോതി മേഖലയിലെ കോട്ട-ബുണ്ടി സീറ്റിൽ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് എതിരേയാണ് പ്രഹ്ലാദ് ഗുൻജൽ മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ ഉറ്റ അനുയായി ആയിരുന്ന ഗുൻജൽ, ഓം ബിർലയ്ക്കു കനത്ത വെല്ലുവിളി ഉയർത്തുന്നു.
നാഗൗഡിൽ ശ്രദ്ധേയ മത്സരം ജാട്ട് സ്വാധീന മണ്ഡലമായ നാഗൗഡിലും മത്സരവും ശ്രദ്ധേയമാണ്. മുൻ കോൺഗ്രസ് എംപി ജ്യോതി മിർധയാണു ബിജെപി സ്ഥാനാർഥി. രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) കൺവീനറും ഉന്നത ജാട്ട് നേതാവുമായ ഹനുമാൻ ബേനിവാൾ ആണ് ഇന്ത്യാ മുന്നണി സ്ഥാനാർഥി.
തുടർച്ചയായ രണ്ടാം തവണയാണ് ബേനിവാൾ-ജ്യോതി പോരാട്ടത്തിനു നാഗൗഡ് വേദിയാകുന്നത്. 2019ൽ എൻഡിഎയിലായിരുന്ന ബേനിവാൾ പരാജയപ്പെടുത്തിയത് കോൺഗ്രസ് സ്ഥാനാർഥിയായ ജ്യോതി മിർധയെയായിരുന്നു.
2023 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണു ജ്യോതി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. എന്നാൽ, നാഗൗഡ് നിയമസഭാ സീറ്റിൽ അമ്മാവൻ ഹരേന്ദ്ര മിർധയോടു തോൽക്കാനായിരുന്നു ജ്യോതിക്കു വിധി.
ബാർമേറിലെ കോൺഗ്രസ് സ്ഥാനാർഥി ഉമേദറാം ആർഎൽപിയിൽനിന്നാണ് കോൺഗ്രസിലെത്തിയത്. കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരിയാണ് ഉമേദറാമിന്റെ മുഖ്യ എതിരാളി. ബിജെപി വിമതനായി മത്സരിച്ച് നിയമസഭാംഗമായ രവീന്ദ്ര ഭട്ടിയും ബാർമേറിൽ ഒരു കൈ നോക്കാനുണ്ട്.