റോഡ്പണി പാതിവഴിയില്‍ : പൊടിപടലത്തിൽ മുങ്ങി പ്രദേശം; ജനം ദുരിതത്തിൽ
1560893
Monday, May 19, 2025 7:11 AM IST
വെള്ളറട: കീഴാറൂര്‍ അരുവിക്കര റോഡ് റീ ടാറിംഗിനുവേണ്ടി മെറ്റലിംഗ് നടത്തി മണ്ണു നിരത്തിയിട്ട് മാസം നാലുകഴിഞ്ഞു. റോഡ് വശത്തു താമസിക്കുന്ന ജനങ്ങള്‍ അന്നു മുതൽ പൊടിപടലം മൂലം ബുദ്ധിമുട്ടുകയാണ്.
കച്ചവട സ്ഥാപനങ്ങള്‍ മണ്ണ് മൂടിയ നിലയിലായി. സ്കൂള്‍ തുറക്കാന്‍ സമയമായിട്ടും കാലവര്‍ഷവും എത്താറായിട്ടും ടാറിംഗ് ആരംഭിക്കുന്നില്ല. ഓട നിര്‍മാണവും പാര്‍ശ്വഭിത്തി കെട്ടലും പാതിവഴിയിലാണ്. ജനങ്ങളുടെ ബുദ്ധിമുട്ടു മനസിലാക്കി അടിയന്തിരമായി റോഡു പണി പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്.
കീഴാറൂര്‍-മരുതംകോട്- നെട്ടണി-അരുവിക്കര റോഡ് കാട്ടാക്കട, മലയിന്‍കീഴ്, പ്രാവചമ്പലം വഴി തിരുവനന്തപുരം നഗരത്തിലേക്കും വേഗത്തില്‍ എത്താന്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന റോഡാണ്. റോഡില്‍ കുഴികള്‍ എടുത്ത് പാര്‍ശ്വഭിത്തി കെട്ടി മണ്ണിട്ടു നികത്താതെ പോയിട്ടു മാസങ്ങളായി. ഇതു വഴി കിഴക്കേകോട്ടയ്ക്ക് കാട്ടാക്കട ഡിപ്പോയില്‍ നിന്നും പാറശാല ഡിപ്പോയില്‍നിന്നും രാവിലെ രണ്ട് ബസ് സര്‍വീസ് ഉണ്ടായിരുന്നു.
തിരുവനന്തപുര ത്ത് പഠിക്കാനും ജോലിക്കും മറ്റാവശ്യങ്ങള്‍ക്കും മെഡിക്കല്‍ കോളജിലും പോകുന്നവര്‍ക്കു വലിയ ആശ്രയമായിരുന്ന ബസ് സര്‍വീസ് നിലച്ചിട്ടും മാസങ്ങളായി. കുഴികള്‍ മണ്ണിട്ടു നികത്തിയാല്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ കഴിയും. അതിനും കഴിയാത്ത സാഹചര്യമാണ്.
ഈ കുഴികളില്‍ വാഹനങ്ങള്‍ വീണു പരിക്കു കളോടെ രക്ഷപെട്ടവരുണ്ട്. റോഡിന്റെ ഇരു വശങ്ങളിലും താമസിക്കുന്നവര്‍ക്ക് റോഡിലെ പൊടി ശ്വസിച്ചു ശ്വാസകോശ രോഗങ്ങള്‍ വന്നു തുടങ്ങി.