കോവളത്ത് തീരം കടലെടുക്കുന്നു; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
1568624
Thursday, June 19, 2025 6:27 AM IST
സീസൺ തീർന്നെങ്കിലും സഞ്ചാരികളുടെ തിരക്ക്
വിഴിഞ്ഞം: സീസൺ തീർന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ഉത്തരേന്ത്യൻ സഞ്ചാരികളാൽ സമ്പുഷ്ടമായി കോവളം വിനോദസഞ്ചാര കേന്ദ്രം. എന്നാൽ സഞ്ചാരികൾക്ക് മനോഹരക്കാഴ്ച യൊരുക്കിയിരുന്നതീരങ്ങളെ തിരമാലകൾ കൈയടക്കി.
കരയിലേക്കു വീശിക്കയറുന്ന തിരയടിയിൽ മണൽ ഒഴുകിപ്പോയതോടെ ഏതു സമയത്തും തകർന്നു വീഴാറായ അവസ്ഥയിൽ നടപ്പാതയും തെരുവ് വിളക്കുകളും. അപകടം ഒഴിവാക്കാൻ പ്രധാന കവാടമായ ഹൗവ്വാബീച്ചിൽ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി.
കോവളത്തെ പ്രധാന ബീച്ചുകളിയ ഹൗവ്വ, ഗ്രോ, ലൈറ്റ് ഹൗസ് എന്നിവിടങ്ങൾ ഏകദേശവും ഇല്ലാതായി. ശക്തമായ തിരമാലകൾ നടപ്പാതയും കഴിഞ്ഞു കടകളിലേക്കും അടിച്ചു കയറാൻ തുടങ്ങിയതോടെ ലൈഫ് ഗാർഡുകൾ നടപ്പാതയിൽ കയർ കെട്ടി സഞ്ചാരികൾക്ക് സുരക്ഷയൊരുക്കി. പ്രധാന സ്ഥലങ്ങളിൽ അപകട സൂചനാ ബോർഡുകളും സ്താപിച്ചു.
തിരക്കൊപ്പം ചുഴിയും ഒഴുക്കുമുള്ളതിനാൽ സഞ്ചാരികൾ കടലിൽ ഇറങ്ങുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്തി. നവംബർ മുതൽ മാർച്ച് വരെയാണ് കോവളത്തെ വിനോദസഞ്ചാര സീസൺ. കൂട്ടമായെത്തുന്ന വിദേശികൾ വിമാനം കയറുന്ന തോടെ സീസണ് അവസാനമായതായി സൂചന നൽകി കാശ്മീർ ഉൾപ്പെടെ ഇതര സംസ്ഥാന കച്ചവടക്കാർ കടകൾ പൂട്ടി നാട്ടിലേക്ക് മടങ്ങുക പതിവാണ്. ഇക്കുറിയും പതിവ് തെറ്റിക്കാതെ അവർ മടങ്ങിയെങ്കിലും കേരളത്തുകാർ നടത്തുന്ന സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
ജൂണിലെ മൺസൂൺ മുതൽ ഓഗസ്റ്റ് വരെ സഞ്ചാരികളില്ലാതെ ശൂന്യമാകുന്ന തീരത്തിനു പതിവിൽ വിപരീതമായാണ് ഇക്കുറി ഇതര സംസ്ഥാനക്കാരുടെ സാന്നിധ്യമെന്നു ജീവൻ രക്ഷകരായ ലൈഫ് ഗാർഡുകൾ പറയുന്നു.
ഇക്കാലയളവിൽ തിരമാലകൾ മണൽപ്പരപ്പിനെ കടലിലേക്കു വലിച്ച് കൊണ്ടുപോകുന്നതോടെ തീരം പൂർണമായും ഇല്ലാതാകും. സെപ്റ്റം അവസാനത്തോടെ തിരികെയെത്തുന്ന മണൽകൊണ്ട് വീണ്ടും തീരം പഴയ പടിയിൽ എത്തുകയാണ് പതിവ്. എന്നാൽ രണ്ടു വർഷമായി കടലാവസ്ഥയിലുണ്ടായ മാറ്റം കോവളം തീരത്തേയും സാരമായി ബാധിച്ചതായി കച്ചവടക്കാരും പറയുന്നു.