ജില്ലയിലെ ബാങ്കുകൾ 33074 കോടി രൂപ മുൻഗണനാ വായ്പനൽകി
1568626
Thursday, June 19, 2025 6:27 AM IST
തിരുവനന്തപുരം: ബാങ്കുകളുടെ പരാതിപരിഹാര സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ഡെപ്യൂട്ടി കളക്ടർ ജി. ശ്രീകുമാർ ആവശ്യപ്പെട്ടു. ഓരോ പരാതിയുടെ പിന്നിലും ഒരു ജീവിതമുണ്ട്. വായ്പകളുടെ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലീഡ് ബാങ്കായ ഇൻഡ്യൻ ഓവർസീസ് ബാങ്കിന്റെ നേതൃത്വത്തിൽ ഹോട്ടൽ എസ്പി ഗ്രാന്റ് ഡേയ്സിൽ നടത്തിയ ജില്ലാതല ബാങ്കിംഗ് അവലോകനസമിതി യോഗം ഡെപ്യൂട്ടി കളക്ടർ ഉദ് ഘാടനം ചെയ്തു. ഐഒബി ഡെപ്യൂട്ടി ജനറൽ മാനേജർ ജി. വി. ദയാൽ പ്രസാദ് സ്വാഗതമാശംസിച്ചു. ജില്ലയിലെ ബാങ്കുകൾ 2025 മാർച്ച് 31 വരെ 33074 കോടിരൂപ മുൻഗണനാ വായ്പ നൽകി.
2024-25 സാമ്പത്തിക വർഷത്തിൽ 104 ശതമാനം ലക്ഷ്യം കൈവരിക്കാൻ ബാങ്കുകൾക്കു കഴിഞ്ഞു. കാർഷിക മേഖലയിൽ 19, 755 കോടിരൂപയും, എംഎസ്എംഇ മേഖലയിൽ 12047 കോടിരൂപയുമാണു വായ്പാവിതരണം. കഴിഞ്ഞ വർഷം ജില്ലയിലെ മുൻഗണനാ മേഖലയിലെ വായ്പാ ലക്ഷ്യം 30, 569 കോടി രൂപയായിരുന്നു.
2025-26 വർഷത്തെ ലീഡ് ബാങ്കിന്റെ വാർഷിക വായ് പാ പദ്ധതി യോഗത്തിൽ പ്രകാശനം ചെയ്തു. റിസർവ് ബാങ്ക് ലീഡ് ഡിസ്ടിക്ട് ഓഫീസർ സാബിത് സലിം, നബാർഡ് ജില്ലാ വികസനമാനേജർ കിരൺ, ലീഡ് ഡിസ്ടിക്ട് മാനേജർ എസ്. ജയമോഹൻ, വിവിധ വികസന വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ബാങ്കുകളുടെ റീജണൽ മേധാവികൾ ധനകാര്യ സാക്ഷരതാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ വായ്പാ നിക്ഷേപാനുപാതം 76 ശതമാനമാണ്. മാർച്ച് 31 വരെ ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 1,38,591 കോടി രൂപയും, വായ്പ 1,05,866 കോടി രൂപയുമാണ്. 926 ബാങ്ക് ശാഖകളാണ് ജില്ലയിൽ ഉള്ളത്.