ചങ്ങന്പുഴ മലയാളികളുടെ ആത്മാവിൽതൊട്ട കവി: വി. മധുസൂദനൻ നായർ
1568629
Thursday, June 19, 2025 6:27 AM IST
തിരുവനന്തപുരം: അക്കാഡമിക് പണ്ഡിതന്മാരുടെയും ഗവേഷകന്മാരുടെയും കൈയ്യിലൊതുങ്ങതല്ല ചങ്ങന്പുഴ കവിതകൾ എന്നു പ്രശസ്തകവി പ്രഫ. വി. മധുസൂദനൻ നായർ. ചങ്ങന്പുഴ കവിതകൾ ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കു ഒഴുകുന്നതാണെന്നും വി. മധുസൂദനൻ നായർ അഭിപ്രായപ്പെട്ടു.
എഴുത്തുകാരനും മുൻ എംഎൽഎയുമായ പിരപ്പൻകോട് മുരളി സന്പാദനവും പഠനവും നിർവഹിച്ചു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ചങ്ങന്പുഴ കാവ്യസുധ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻവി ഹാളിലായിരുന്നു ചടങ്ങ്. കേരളീയരുടെ ആത്മാവിലേക്കു ആഴ്ന്നിറങ്ങിയ കവിയാണ് ചങ്ങന്പുഴ കൃഷ്ണപിള്ള.
ചങ്ങന്പുഴ ജീവിച്ചിരുന്ന കാലത്ത് തൃപ്പൂണിത്തുറയിൽ ചിലർ യോഗം ചേർന്നു ചങ്ങന്പുഴ കവിത എഴുത്തുനിർത്തണം എന്ന ഒരു പ്രസ്താവന നടത്തിയിരുന്നു. ചങ്ങന്പുഴ കവിതകൾ സമൂഹത്തിനു ഗുണകരമല്ല എന്ന് പറഞ്ഞായിരുന്നു ഈ പ്രസ്താവന. എന്നാൽ സമൂഹത്തിനു ഏറ്റവും പ്രയോജനകരമായി പിൽക്കാലത്ത് ചങ്ങന്പുഴ കവിതകൾ മാറി എന്നും വി. മധുസൂദനൻ നായർ വ്യക്തമാക്കി.
കാവ്യാസ്വാദകരായ പണ്ഡിതന്മാരെ മാത്രമല്ല സാധാരണക്കാരായ മലയാളികളെയും കവിതകളിലേക്കു ഹൃദയം കൊണ്ടടുപ്പിക്കുവാൻ ചങ്ങന്പുഴ കവിതകൾക്ക് സാധ്യമായി. കവികളാകുവാൻ പലർക്കും പ്രചോദനമായതും ചങ്ങന്പുഴ കവിതകളാണെന്നും വി. മധുസൂദനൻ നായർ ചൂണ്ടിക്കാട്ടി. ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ ഡോ. എം.ജി. ശശിഭൂഷണ്‍ പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി.
ചങ്ങന്പുഴ കവിത എഴുത്തു നിർത്തണം എന്നു പറഞ്ഞ തൃപ്പൂണിത്തുറയിലെ യുവാക്കളിൽ എൻ.വി. കൃഷ്ണവാര്യരും സഹോദരനുമുണ്ടായിരുന്നുവെന്ന് ഡോ. എം. ജി. ശശിഭൂഷണ്‍ പറഞ്ഞു. അക്കാലത്ത് എൻ.വി. കാല്പനിക വിരുദ്ധനായിരുന്നത് കൊണ്ടാണ് അത്തരത്തിലൊരു പ്രസ്താവന നടത്തിയത്. ചങ്ങന്പുഴ കാവ്യസുധ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം എൻ.വി. ഹാളിൽ തന്നെ ഇപ്പോൾ നടക്കുന്പോൾ അത് എൻ.വി. കൃഷ്ണവാര്യരുടെകൂടി അംഗീകാരമായി മാറുന്നുവെന്നും ശശിഭൂഷണ്‍ പറഞ്ഞു. നോവൽ ഇതിഹാസം എം.ടി. വാസുദേവൻ നായരുടെ ആഗ്രഹമാണ് ചങ്ങന്പുഴ കാവ്യസുധ എന്ന പുസ്തകത്തിനു പിന്നിൽ എന്ന് മറുമൊഴിയിൽ പിരപ്പൻകോട് മുരളി പറഞ്ഞു.
വർഷങ്ങൾക്കുമുന്പു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒഎൻവിയുടെ കാവ്യങ്ങളെ കുറിച്ചുള്ള ഗ്രന്ഥവുമായി എംടിയെ കണ്ടപ്പോഴാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ചങ്ങന്പുഴയുടെ കുടുംബവുമായുള്ള അടുപ്പവും സഹപാഠികളടക്കമുള്ളവരിൽ നിന്നും ലഭിച്ച അനുഭവങ്ങളും പുസ്തകത്തിനു മുതൽക്കൂട്ടായി എന്നും പിരപ്പൻകോട് മുരളി അഭിപ്രായപ്പെട്ടു. ഡോ. ബി. വന്ദന പുസ്തകപരിചയം നടത്തി.
മാധ്യമപ്രവർത്തക സരിത മോഹനൻ ഭാമ ആശംസ നേർന്ന് പ്രസംഗിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ എൻ. ജയകൃഷ്ണൻ സ്വാഗതം ആശംസിച്ചു. റിസർച്ച് ഓഫീസർ കെ. ആർ. സരിതകുമാരി നന്ദി പറഞ്ഞു.