കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെ അമിത പാർക്കിംഗ് ഫീസ് വർധന പുനഃപരിശോധിക്കാൻ ആമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗണ്‍സിൽ കത്ത് നല്കി
1568628
Thursday, June 19, 2025 6:27 AM IST
കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെ അമിത പാർക്കിംഗ് ഫീസ് വർധന പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗണ്‍സിൽ വീണ്ടും റെയിൽവേ ഡിവിഷണൽ മാനേജർക്ക് കത്ത് നല്കി.
കഴിഞ്ഞ മാർച്ച് മാസം മുതൽ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ പുതിയ കരാറുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് 20 മുതൽ 80 ശതമാനം വരെയാണ് വർധിച്ചത്. ഫീസ് വർധന പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിംഗ് തിരുവനന്തപുരത്തെത്തിയപ്പോൾ ആക്ഷൻ കൗണ്‍സിൽ നിവേദനം നൽകിയിരുന്നു. വേണ്ട നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പ് നല്‍കിയതാണ്.
പാർക്കിംഗ് ഫീസിന്റെ കാര്യത്തിൽ കഴക്കൂട്ടം സ്റ്റേഷനെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയതു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടതുമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും, യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്ന കാര്യത്തിലും റെയിൽവേ അധികൃതർ തികഞ്ഞ അവഗണനയാണ് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനോട് പുലർത്തുന്നതെന്നും ആക്ഷൻ കൗണ്‍സിൽ ആരോപിച്ചു.
റെയിൽവേയുടെ പട്ടികയിൽ "ഇ' കാറ്റഗറിയിലോ അമൃത സ്റ്റേഷൻ പട്ടികയിലോ പോലും ഉൾപ്പെടുത്താത്ത കഴക്കൂട്ടം റെയിൽവേ സ്റ്റേഷനെ പാർക്കിംഗിന്റെ കാര്യത്തിൽ യാത്രക്കാരെ കൊള്ളയടിക്കാൻ മാത്രം ഉദ്ദേശിച്ച് എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയത് ഉടൻ പിൻവലിക്കണമെ ന്നും ആവശ്യമുണ്ട്.
കൂടാതെ ഭീമമായി വർദ്ധിപ്പിച്ച പാർക്കിംഗ് ഫീസും പിൻവലിക്കുവാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും കഴക്കൂട്ടം റെയൽവേ വികസന ആക്ഷൻ കൗണ്‍സിൽ ജനറൽ കണ്‍വീനർ ജോണ്‍ വിനേഷ്യസ് നിവേദനത്തിൽ ആവശ്യപ്പെട്ടു.