ആവശ്യത്തിന് പോലീസുകാരില്ലാതെ "വെള്ളംകുടിച്ച്' വെള്ളറട സ്റ്റേഷൻ
1568636
Thursday, June 19, 2025 6:39 AM IST
വെള്ളറട: വെള്ളറട പോലീസ് സ്റ്റേഷനില്‍ പോലീസുകാരുടെ എണ്ണം നാമമാത്രം. 42 പോലീസുകാര്‍ ഉണ്ടായിരുന്ന വെള്ളറട സ്റ്റേഷനില്‍ ഇപ്പോഴുള്ളത് 15ൽതാഴെ മാത്രം. ഇക്കഴിഞ്ഞ 30നു വെള്ളറട സ്റ്റേഷനില്‍ നിന്നു സ്ഥലം മാറിപ്പോയത് 13 പോലീസുകാര്‍. തിരികെ മടങ്ങിയെത്തിയത് 10പേര്. വെള്ളറട സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന റസ്സല്‍ രാജ് ആന്റി നര്‍ക്കോട്ടിക് വിഭാഗത്തിലേക്കു മാറി.
അഡീഷണല്‍ എസ്ഐ ആയിരുന്ന അഭയകുമാര്‍ പെന്‍ഷനായി. ഇപ്പോള്‍ വെള്ളറട സ്റ്റേഷനില്‍ എസ്ഐമാർ ഇല്ല. എന്നാല്‍ സമീപത്തെ നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ 12 ലധികം എസ്ഐമാര്‍ നിലവിലുണ്ട്. പൂവാര്‍ സ്റ്റേഷനിലും 12 ലധികം എസ്ഐമാര്‍ ഉണ്ട്. എസ്ഐയുടെ ജോലി ഇപ്പോൾ ചെയ്യുന്നത് വെള്ളറട സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ ആണ്. വെള്ളറട പോലീസ് സ്റ്റേഷനാകട്ടെ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ്.
എന്നാൽ ആഭ്യന്തരവകുപ്പ് ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ലെന്ന ആരോപണവും പരാതിക്കാരായ ആള്‍ക്കാര്‍ക്കുണ്ട്. പരാതി അന്വേഷിക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വേണം. വധശ്രമ കേസിലെ പ്രതിയെ കോടതിയില്‍ നിന്നും കൊണ്ടുവരുവാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വേണം. കൊലപാതക കേസ് അന്വേഷിക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വേണം.
വെള്ളറടയില്‍ പ്രതിദിനം നൂറുകണക്കിനു പരാതികളുമായാണ് ആള്ക്കാര് സ്റ്റേഷനില്‍ എത്തുന്നത്. എന്നാല്‍ ഈ കുറ്റകൃത്യങ്ങളുടെ അന്വേഷണ തിരക്കിലായിരിക്കുബോള് ഇതൊന്നും ചെയ്യാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറിന് കഴിയുന്നതല്ല. നാമ മാത്രമായ പോലീസുകാരെ വച്ചാണു വെള്ളറട സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് ലീവ് എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. പലരും മാനസികമായ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിലും ആരും പുറത്തു പറയുന്നില്ല. പലരും ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീഴുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. എങ്കിലും പുറമേ ആരും അറിയുന്നില്ല. എന്തായാലും ആഭ്യന്തര വകുപ്പ് വെള്ളറട പോലീസ് സ്റ്റേഷനെ അവഗണി ക്കുന്നു എന്നാണ് പരാതിയുമായി എത്തുന്നവര്‍ പറയുന്നത്. കഞ്ചാവ് പിടുത്തം, മണല്‍ മാഫിയ, മണ്ണു മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍, കൊലപാതകം അവയുടെ തെളിവെടുപ്പുകള്‍, പ്രതിയെ കോടതിയില്‍ ഹാജരാക്കല്‍, പ്രതിയെ കസ്റ്റഡിയില്‍ വാങ്ങല്‍ തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാത്തിനും ആകെ ഉള്ളത് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറും നാമ മാത്രമായ പോലീസു കാരും മാത്രം.
ആഭ്യന്തര വകുപ്പ് കൈയാളുന്ന പല പോലീസ് സ്റ്റേഷനുകളെ അപേക്ഷിച്ചു ഏറ്റവും കൂടുതല്‍ വിസ്തൃതി കൂടിയ ഒരു പോലീസ് സ്റ്റേഷന് പരിധിയാണ് വെള്ളറടക്കുള്ളത്. എന്നാല്‍ ഏറ്റവും കുറവ് പോലീസുകാര്‍ ഉള്ളതും വെള്ളറടയില്‍ മാത്രം. ട്രാന്‍സ്ഫറായി പോകുന്നവര്‍ക്ക് പകരമായി പോലീസുകാര്‍ എത്തുന്നില്ല. അടുത്ത ഡിപ്പാര്‍ട്ട് മെന്റിലേക്ക് മാറിപ്പോകുന്ന ഇന്‍സ്പെക്ടര്‍മാര്‍ക്ക് പകരം,പകരം നിയമനമില്ല.
പെന്‍ഷനായി പോകുന്ന പോലീസുകാര്‍ക്ക് പകരം നിയമനമില്ല. ഡ്യൂട്ടി 24 മണിക്കൂറും 36 മണിക്കൂറും നോക്കി പോലീസുകാര്‍ നേരെ ആശുപത്രിയില്‍ പോയി ഇഞ്ചക്ഷനും ട്രിപ്പും ഇട്ട് വീണ്ടും തിരിച്ചു മടങ്ങി സ്റ്റേഷനില്‍ എത്തുന്ന അവസ്ഥ. ഇവയ്ക്കെല്ലാം ശാശ്വതമായ ഒരു പരിഹാരം കാണേണ്ടതുണ്ട്.
അടിയന്തരമായി വെള്ളറട സ്റ്റേഷനില്‍ മതിയാവോളം പോലീസുകാരെ നിയമിച്ചു ഇവിടത്തെ ക്രമസമാധാന നില നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് പ്രദേശത്തെ പരാതിക്കാരായിട്ടുള്ള പരാതിക്കാര്‍ ആവശ്യപ്പെടുന്നത്.