കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി അന്പലപ്പൊയിൽ നിവാസികൾ
1560840
Monday, May 19, 2025 6:06 AM IST
വൻതോതിൽ കൃഷി നശിപ്പിച്ചു
എടക്കര: രൂക്ഷമായ കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ചുങ്കത്തറ പഞ്ചായത്തിലെ അന്പലപ്പൊയിൽ നിവാസികൾ. വർഷങ്ങളായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് അടുത്തിടെയാണ് കാട്ടാനശല്യം രൂക്ഷമാകുന്നത്. പകൽ സമയങ്ങളിൽ പോലും പൂച്ചക്കുത്ത് വനത്തിൽ നിന്ന് ഒറ്റയായും കൂട്ടമായുമെത്തുന്ന കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ ഭീതിപരത്തുകയാണ്.
ശനിയാഴ്ച രാത്രി പതിനൊന്നോടെ കാടിറങ്ങിയെത്തിയ ആനക്കൂട്ടം ജനവാസ കേന്ദ്രത്തിൽ വ്യാപക കൃഷിനാശമാണ് വരുത്തിയത്. അന്പലപ്പൊയിലിലെ കാവനാൽ ശശിധരൻ, കെ.ജി. രാജേന്ദ്രൻ, പി.ആർ. സുഭാഷ് എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങ്, കമുക്, വാഴ എന്നിവയെല്ലാം വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
ജനവാസ കേന്ദ്രത്തിലെത്തിയ കുട്ടി ഉൾപ്പെടെയുള്ള കാട്ടാനകൾ ചിന്നം വിളിച്ചും കൃഷി നശിപ്പിച്ചും ഏറെ നേരം ഭീതി പരത്തി. ഒടുവിൽ 12 മണിയോടെ നാട്ടുകാർ ബഹളം വച്ചും മറ്റുമാണ് ആനകളെ കാടുകയറ്റിയത്. കാട്ടാനശല്യം ചെറുക്കാൻ വനാതിർത്തിയിൽ സ്ഥാപിച്ച ഫെൻസിംഗ് പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി.
അറ്റകുറ്റപണി നടത്തി വേലി പ്രവർത്തന സജ്ജമാക്കണമെന്ന് നിരവധി തവണ ആശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. കൃഷിയിടങ്ങൾക്ക് ചുറ്റും കർഷകർ സ്വന്തം നിലക്ക് സ്ഥാപിച്ച ഫെൻസിംഗ് തകർത്താണ് ഇപ്പോൾ കാട്ടാനകൾ കൃഷിയിടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
രാപകൽ ഭേദമില്ലാതെ വനാതിർത്തിയിൽ നിലയുറപ്പിക്കുന്ന കാട്ടാനകളെ ഭയന്ന് ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ജോലിയെടുക്കാൻ ബുദ്ധിമുട്ടുകയാണ്.
സന്ധ്യയായാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. കാട്ടാനശല്യം ചെറുക്കുന്നതിന് ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. കൃഷിനാശം നേരിട്ട പ്രദേശം കാഞ്ഞിരപ്പുഴ സെക്ഷനിലെ വനപാലക സംഘം സന്ദർശിച്ചു.