വീട്ടമ്മയെയും മകനെയും മർദിച്ച അയൽവാസികൾക്ക് തടവും പിഴയും
1569332
Sunday, June 22, 2025 5:33 AM IST
മഞ്ചേരി : പട്ടികജാതിക്കാരിയായ വീട്ടമ്മയെയും മകനെയും വീട്ടുവളപ്പിൽ അതിക്രമിച്ചു കയറി മർദിച്ചുവെന്ന കേസിൽ പ്രതികളായ നാലു പേർക്ക് മഞ്ചേരി എസ്സി-എസ്ടി സ്പെഷൽ കോടതി രണ്ടു വകുപ്പുകളിലായി ഒരു വർഷവും മൂന്നു മാസവും തടവിനും 1500 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു.
പിഴയടച്ചില്ലെങ്കിൽ മൂന്നാഴ്ചത്തെ അധിക തടവ് അനുഭവിക്കണം. പുളിക്കൽ മുട്ടയൂർ കുറിച്ച്യത്ത് പൈക്കാരത്തൊടി സിദ്ദീഖ് (45), സഹോദരൻ റഷീദ് (43), മകൻ ഫവാസ് (22), സഹോദരി ഹഫ്സത്ത് എന്നിവരെയാണ് ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്.
കേസിലെ ആറാം പ്രതിയും രണ്ടാം പ്രതി റഷീദിന്റെ ഭാര്യയുമായ കദീജ (36)യെ മൂന്ന് മാസം തടവിനും 500 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരാഴ്ചത്തെ അധിക തടവ് അനുഭവിക്കണം. കേസിലെ അഞ്ചാം പ്രതിയും ഒന്നാം പ്രതി സിദ്ദീഖിന്റെ ഭാര്യയുമായ ആരിഫയെ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
2016 സെപ്തംബർ അഞ്ചിന് രാവിലെ ആറര മണിക്കാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറിയ പ്രതികൾ വീട്ടമ്മയെയും മകനെയും അടിക്കുകയും മാനഹാനി വരുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കേസ്. കൊണ്ടോട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മലപ്പുറം ഡിവൈഎസ്പിയായിരുന്ന പി.എം. പ്രദീപ് ആയിരുന്നു അന്വേഷണോദ്യോഗസ്ഥൻ.
പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുൾ സത്താർ തലാപ്പിൽ 12 സാക്ഷികളെ കോടതി മുന്‍പാകെ വിസ്തരിച്ചു. 14 രേഖകളും ഹാജരാക്കി.
പ്രോസിക്യൂഷൻ ലൈസണ്‍ വിംഗിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.