കരുവാരകുണ്ട് വട്ടമലയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
1569704
Monday, June 23, 2025 5:29 AM IST
കരുവാരകുണ്ട്: വന്യജീവിശല്യത്തെത്തുടർന്ന് മലയോര ജനതയുടെ ജീവിതവഴി അടയുന്നു. ഒരാഴ്ചയിലേറെയായി കരുവാരകുണ്ട് വട്ടമലയിലെ കൃഷിയിടം വിട്ടൊഴിയാതെ കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുകയാണ്. വട്ടമലയിലും പരിസര പ്രദേശങ്ങളിലും വ്യാപക കൃഷി നാശമാണ് കാട്ടാനകൾ വരുത്തിവച്ചത്.
ഇതിനു പുറമെ ആളുകളുടെ സ്വൈര്യജീവിതത്തിനും കാട്ടാനകൾ ഭീഷണിയായിരിക്കുന്നു. വട്ടമലയിലെ ആദിവാസികൾക്ക് സുരക്ഷിതമായി കുടിലുകളിൽ അന്തിയുറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഒരാഴ്ചയിലേറെയായി വട്ടമലയിലും പരിസര പ്രദേശങ്ങളിലും കാട്ടാനകളെ കാണപ്പെടുന്നു.
വീട്ടുമുറ്റങ്ങളിലെത്തി പ്ലാവിൽ നിന്ന് ചക്ക പറിച്ച് തിന്നുകയും വീട്ടുപകരണങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്യുന്നു. കരുവാരകുണ്ട് എടത്തനാട്ടുകര റോഡിൽ വട്ടമല ഭാഗത്ത് യാത്രക്കാർക്ക് ഭീഷണിയായും മിക്കപ്പോഴും കാട്ടാനകളെ കാണപ്പെടുന്നുണ്ട്. മേഖലയിലെ കർഷകരുടെ റബർ, കമുക്, തെങ്ങ്, വാഴ തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചിട്ടുമുണ്ട്.
കാട്ടാനയെ തുരത്താൻ പടക്കം പൊട്ടിക്കാൻ പോലുമാകാതെ ദുരിതം അനുഭവിക്കുകയാണ് മേഖലയിലെ ആദിവാസി വീടുകളിൽ താമസിക്കുന്നവർ. കാട്ടാനകളെ തുരത്തി ഭീഷണിയകറ്റണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.