പുന്നക്കൽ ഷംസു വധശ്രമക്കേസ്: നാലാം പ്രതി അറസ്റ്റിൽ
1570206
Wednesday, June 25, 2025 5:29 AM IST
മഞ്ചേരി: സിഐടിയു നേതാവ് മഞ്ചേരി ചന്തക്കുന്ന് പുന്നക്കൽ ഷംസുവിനെ വാളുകൊണ്ട് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ നാലാം പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
പുൽപ്പറ്റ കുന്നുമ്മൽ ചീനിമാന്പുറത്ത് ജാഫർ (51)നെയാണ് പുൽപ്പറ്റയിലെ വീട്ടിലെത്തി പോലീസ് ഇൻസ്പെക്ടർ വി. പ്രതാപ് കുമാർ അറസ്റ്റ് ചെയ്തത്. 2001 ജനുവരി 16ന് വൈകീട്ട് അഞ്ചു മണിക്കാണ് കേസിനാസ്പദമായ സംഭവം.
മഞ്ചേരി പാണ്ടിക്കാട് റോഡിൽ പ്രവർത്തിച്ചിരുന്ന മാർജിൻ ഫ്രീ മാർക്കറ്റിന് മുൻവശത്തു വച്ച് എൻഡിഎഫ് പ്രവർത്തകരായ അഞ്ചംഗ സംഘമാണ് കടയുടെ മാനേജരായ ഷംസുവിനെ വടിവാൾ കൊണ്ട് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഗുരുതര പരിക്കേറ്റ ഷംസുവിനെ നാട്ടുകാർ മഞ്ചേരിയിലും തുടർന്ന് കോയന്പത്തൂരിലും സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കേസിലെ പ്രതികളെ 2001 ജനുവരി 27ന് പോലീസ് അറസ്റ്റ് ചെയ്തു. ജാഫറിനെയും കേസിലെ മറ്റുപ്രതികളായ പൊന്നാനി നഗരം പിലാക്കൽ സലീം, മലപ്പുറം ഹാജിയാർപള്ളി കണ്ണൻതൊടി അബ്ദുൾ മുനീർ എന്നിവരെയും മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ആറു വർഷം കഠിന തടവിനും 40000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു.
അഞ്ചാം പ്രതി ഒ.എം.എ. ജബ്ബാറിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. രണ്ടാം പ്രതി തിരുനാവായ വൈരങ്കോട് കൊല്ലൻ ജുബൈർ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി. പത്തു വർഷത്തിനു ശേഷം നാട്ടിലെത്തിയ ഇയാളെ 2011 ഒക്ടോബർ 25ന് പോലീസ് അറസ്റ്റ് ചെയ്തു. ജുബൈറിന് കോടതി 2018 മാർച്ച് 16ന് അഞ്ചു വർഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു.
തുടർന്ന് വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വധശ്രമത്തിന്റെ വകുപ്പായ 307 നിലനിൽക്കില്ലെന്ന് ഹൈക്കോടതി കണ്ടെത്തുകയും 326 വകുപ്പു പ്രകാരം ശിക്ഷ ഒരു മാസത്തെ കഠിന തടവ് ആക്കി ചുരുക്കുകയുമായിരുന്നു.
ഇതിനെതിരെ ഷംസു പുന്നക്കൽ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ 2020 നവംബർ ഏഴിന് ഷംസു മരണപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയായ ടി.എസ്. മീര കേസിൽ കക്ഷി ചേരുകയായിരുന്നു. ഇതേത്തുടർന്ന് സുപ്രീം കോടതി കേസിൽ നിന്ന് വധശ്രമത്തിന്റെ വകുപ്പ് ഒഴിവാക്കാനാകില്ലെന്ന് കണ്ടെത്തി. എട്ട് ആഴ്ചകൾക്കകം പ്രതികൾ പോലീസിൽ കീഴടങ്ങണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ഈ കാലയളവിൽ പ്രതികൾ കീഴടങ്ങാത്തതിനെ തുടർന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അവശേഷിക്കുന്നവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ജാഫറിനെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് എ.വി. ടെല്ലസ് റിമാൻഡ് ചെയ്തു.