കാട്ടാനയും പുലിയും കോടാലിപ്പൊയിൽ നിവാസികളുടെ ഉറക്കം കെടുത്തുന്നു
1569334
Sunday, June 22, 2025 5:33 AM IST
എടക്കര: വന്യമൃഗങ്ങളുടെ പിടിയിൽ മലയോര മേഖല. ദിനംപ്രതി വന്യമൃഗങ്ങളുടെ ശല്യം വർധിച്ചുവരികയാണ്. ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നതോടൊപ്പം ജനവാസ കേന്ദ്രങ്ങളിലിറങ്ങി വൻതോതിൽ കാർഷികവിളകളും നശിപ്പിക്കുന്നു. കാട്ടാനയും പുലിയുമാണ് കോടാലിപ്പൊയിൽ നിവാസികളുടെ ഉറക്കം കെടുത്തുന്നത്.
പോത്തുകൽ പഞ്ചായത്തിലെ കോടാലിപ്പൊയിൽ, നെടുംപൊട്ടി, ചന്തക്കുന്ന്, അറനാടൻ നഗർ, പൊയിൽ തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകളും പുലിയും ജനങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. കാട്ടാന കൃഷി നശിപ്പിച്ചതിൽ മനംനൊന്ത് നെടുംപൊട്ടിയിലെ നെടുന്പ മുഹമ്മദ് എന്ന കർഷകൻ വിക്കുപ്പിയുമായി ഇന്നലെ ആത്മഹത്യ ഭീഷണി മുഴക്കിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
സംഭവ സ്ഥലത്തെത്തിയ വഴിക്കടവ് റേഞ്ച് ഓഫീസർ അടക്കമുള്ള വനം ഉദ്യോഗസ്ഥരെ കർഷക സംഘം നേതാക്കളായ ലിയാക്കത്ത്, ഹംസ സി. ഇണ്ണിമാൻ, ഷംസു കോടാലിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ തടയുകയും ചെയ്തിരുന്നു.
ഒരാഴ്ച മുന്പ് അറനാടൻ നഗറിലെ സുമതിയുടെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകർത്തിരുന്നു. ചക്കക്കാലമായതിനാൽ വൈകിട്ട് ഏഴ് മണിയോടെ കാട്ടാന നാട്ടിലെത്തും. ചക്കയും തിന്ന് കൃഷികളും നശിപ്പിച്ച് പുലർച്ചെയാണ് മടങ്ങുന്നത്. ഇതിന് പുറമെയാണ് പ്രദേശത്ത് പുലിയുടെ സാന്നിധ്യവും. നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ തലേന്ന് നെടുംപൊട്ടി, പൊയിൽ എന്നിവിടങ്ങളിൽ നിന്ന് രണ്ട് നായ്ക്കളെയാണ് പുലി പിടിച്ചുകൊണ്ടുപോയി ഭക്ഷിച്ചത്.
രാത്രി ഏഴ് മണിയായാൽ പുലിയും ആനയും നാട്ടിലെത്തും. ഇതോടെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ മദ്രസകളിൽ പോയ വിദ്യാർഥികൾ കാട്ടാനയുടെ മുന്നിലകപ്പെട്ടിരുന്നു.
ഭാഗ്യം കൊണ്ടാണ് കുട്ടികൾ രക്ഷപെട്ടത്. വഴിക്കടവ് റേഞ്ചിന് കിഴിലെ കരിയംമുരിയം വനാതിർത്തിയിൽ സോളാർ ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. നാല് വർഷം മുന്പ് തകരാർ പരിഹരിക്കാൻ കെണ്ടുപോയ ബാറ്ററി ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല. പുതിയ ബാറ്ററി സ്ഥാപിച്ച് നിലവിലുളള സോളാർ വേലി കാര്യക്ഷമമാക്കുമെന്ന് വഴിക്കടവ് റേഞ്ച് ഓഫീസർ ഷെരീഫ് പനേലൻ അറിയിച്ചു.
ലൈനിൽ പടർന്ന ചെടികൾ ഇന്നലെത്തന്നെ നീക്കം ചെയ്യാൻ തുടങ്ങിയിട്ടുമുണ്ട്. ഇതിന് പുറമെ ആർകെവിവൈ പദ്ധതി പ്രകാരം പന്നിച്ചാൽ മുതൽ കോളനിമുക്ക് വരെയുള്ള വനാതിർത്തിയിൽ തൂക്കുവേലി നിർമാണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ തൂക്കുവേലിയുടെ പ്രവൃത്തി ആരംഭിക്കുമെന്നും റേഞ്ച് ഓഫീസർ അറിയിച്ചു.