വന്യമൃഗ ശല്യം; നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുന്നു
1570028
Tuesday, June 24, 2025 7:09 AM IST
കരുവാരകുണ്ട്: അടക്കാക്കുണ്ടിൽ യുവാവിനെ അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നരഭോജിയായ കടുവയെ ഇതുവരെയും പിടികൂടാൻ ഊർജിത ശ്രമങ്ങൾ നടത്താത്തതിലും മലയോര മേഖലയിൽ രൂക്ഷമായ വന്യമൃഗ ശല്യത്തിന് അറുതിയേർപ്പെടുത്താത്ത സർക്കാർ നടപടിയിലുംവ്യാപക പ്രതിഷേധം.
നരഭോജി കടുവയ്ക്ക് പുറമേ പുലി, കാട്ടാന, കാട്ടുപന്നി തുടങ്ങിയവയുടെ ആക്രമണവും മേഖലയിൽ രൂക്ഷമാണ്.വട്ടമലയിൽ ദിവസങ്ങളായി കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. പ്രദേശവാസികൾക്ക് രാത്രിയിൽ അന്തിയുറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. വ്യാപക നാശനഷ്ടമാണ് കാട്ടാനകൾ വരുത്തിവച്ചിരിക്കുന്നത്.
കടുവയ്ക്ക് വേണ്ടി അധികൃതർ സ്ഥാപിച്ച കെണിയിൽ കുടുങ്ങിയത് പുലിയായിരുന്നു. മേഖലയിൽ ധാരാളം പുലികൾ ഉണ്ടെന്ന് നേരത്തെ തന്നെ നാട്ടുകാർ അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.വളർത്തുമൃഗങ്ങളടക്കം വൻതോതിലാണ് മേഖലയിലെ ആളുകൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടായിരിക്കുന്നത്. കൃഷി നാശത്തിനും സാമ്പത്തിക നഷ്ടത്തിനും പുറമേ ആൾനാശവും കൂടി സംഭവിച്ചതോടെ പ്രേശവാസികൾ കടുത്ത ഭീതിയിലാണ്. എന്നാൽ നാട്ടുകാരുടെ ഭീതി അകറ്റുന്നതിനും സുരക്ഷിതമായി തൊഴിലിടങ്ങളിലെത്തി തൊഴിലെടുക്കുന്നതിനും അതുവഴി ഉപജീവനം കണ്ടെത്താനുമുള്ള വഴിയൊരുക്കണമെന്ന ആവശ്യത്തിന് സർക്കാർ ചെവി കൊടുക്കുന്നില്ലെന്നാണ് പരാതി.
കടുവയ്ക്കായി അധികൃതർ തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും കടുവയും പുലിയും ജനവാസ കേന്ദ്രങ്ങളിൽ പലപ്പോഴായി പ്രത്യക്ഷപ്പെടുകയും വളർത്തു മൃഗങ്ങളെ അക്രമിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നതോടെ തൊഴിലിടങ്ങളിൽ പോയി തൊഴിലെടുക്കാനോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയയ്ക്കുന്നതിനോ നാട്ടുകാർ ഭയപ്പെടുകയാണ്.
വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിൽ ഇനിയും സർക്കാർ ഉണർന്ന് പ്രവർത്തിക്കാത്തതിൽ വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. ഇതിനായി ജനകീയ പ്രതിഷേധ കമ്മിറ്റി രൂപീകരിക്കാനുള്ള തയാറെടുപ്പുകൾ പ്രദേശവാസികൾ ആരംഭിച്ചു. വരും ദിവസങ്ങളിൽ കടുത്ത പ്രതിഷേധ പരിപാടികൾ നടക്കുമെന്നാണ് നാട്ടുകാർ നൽകുന്ന സൂചന.