നിലന്പൂർ ആലോടിയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു
1570200
Wednesday, June 25, 2025 5:29 AM IST
നിലന്പൂർ: പെരുന്പത്തൂർ ആലോടി പ്രദേശം കാട്ടാന ഭീതിയിൽ. ഇന്നലെ പുലർച്ചെ എത്തിയ ചുള്ളിക്കൊന്പൻ വ്യാപകമായി കൃഷി നശിപ്പിച്ചു. ഷെഡ്ഡിൽ കിടന്നുറങ്ങിയ ചൂരപ്പാറ ശ്രീധരൻ കാട്ടാനയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇപ്പോഴും ഭീതി മാറിയിട്ടില്ലെന്നും ശ്രീധരൻ പറഞ്ഞു. കണ്ണംകുന്നേൽ ഉണ്ണികൃഷ്ണന്റെ അര ഏക്കറോളം സ്ഥലത്തെ കൃഷിയാണ് കാട്ടാന കുത്തിമറിച്ച് നശിപ്പിച്ചത്.
കായ്ഫലമുള്ള തെങ്ങുകൾ, കമുകുകൾ, വാഴകൾ ഉൾപ്പെടെ നശിപ്പിച്ചു. കാട്ടാനകൾ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നതിനാൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഉണ്ണികൃഷ്ണന്റെ മാതാവ് ഭാനുമതി പറഞ്ഞു. തന്റെ വീടിനു മുന്നിൽ കാട്ടാനയെത്തിയപ്പോൾ വീടിനുള്ളിൽ ഭയന്നിരിക്കുകയായിരുന്നു താനെന്ന് കാരാട്ട്തൊടി നാരായണൻ പറഞ്ഞു.
ചാലിയാർ പഞ്ചായത്തിലെ ആലോടിയിലെ നാൽപ്പതിലേറെ കുടുംബങ്ങളാണ് രാത്രിയായാൽ വീട്ടുമുറ്റത്തേക്ക് ഇറങ്ങാൻ കഴിയാതിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചാൽ മണിക്കൂറുകൾക്ക് ശേഷമാണ് എത്തുക. വീടുകളുടെ മതിലുകൾ ഉൾപ്പെടെ തകർത്ത് ഭീതി വിതക്കുന്ന അപകടകാരിയായ ചുള്ളിക്കൊന്പൻ രാത്രിയാകുന്നതോടെ കാനക്കുത്ത് വനമേഖലയിൽ നിന്നാണ് എത്തുന്നത്. കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന കർഷകർ വന്യമൃഗശല്യം മൂലം ആത്മഹത്യയുടെ വക്കിലാണ്.
തെരഞ്ഞെടുപ്പ് കാലത്ത് വന്യമൃഗശല്യത്തിനെതിരെ നേതാക്കൾ വലിയ തോതിൽ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നെങ്കിലും അത് കഴിയുന്നതോടെ കർഷകരുടെ അവസ്ഥ പഴയ പടി തന്നെയാകും. 50 ലേറെ വർഷമായി കർഷകർ താമസിക്കുന്ന സ്ഥലങ്ങളിലേക്കും വീട്ടുമുറ്റങ്ങളിലേക്കുമാണ് കാട്ടാനകൾ എത്തുന്നത്.
സർക്കാരും വനംവകുപ്പും ഇക്കാര്യത്തിൽ നടപടി എടുത്തില്ലെങ്കിൽ ജീവിതം വഴിമുട്ടുമെന്നും തങ്ങൾക്ക് മുന്നിൽ മറ്റ് മാർഗങ്ങൾ ഇല്ലെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസം ഇവിടെത്തെ ഒരു വീടിന്റെ മതിലുകൾ ചുള്ളിക്കൊന്പൻ തകർത്തിരുന്നു.