കരുവാരകുണ്ട് ടൗണിൽ പുലിയുടെ കാൽപ്പാടുകൾ?
1569703
Monday, June 23, 2025 5:29 AM IST
കരുവാരകുണ്ട്: കരുവാരക്കുണ്ട് ടൗണിൽ ബസ് സ്റ്റാന്റിനോട് ചേർന്ന് സ്വകാര്യ ആശുപത്രിയുടെ പരിസരത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. ജനങ്ങൾ തിങ്ങി താമസിക്കുകയും കച്ചവട സ്ഥാപനങ്ങളും ആശുപത്രികളും ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുകയും ചെയ്യുന്ന മലയോര ഹൈവേയുടെ സമീപത്താണ് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്. അങ്ങാടിയോട് ചേർന്ന ഭാഗത്ത് കാൽപ്പാടുകൾ കണ്ടെത്തിയതോടെ ജനങ്ങളുടെ പരിഭ്രാന്തിയേറി.
മലയോര മേഖലയിൽ നരഭോജി കടുവക്കായി ദൗത്യസംഘം വ്യാപകമായ തെരച്ചിൽ നടത്തുന്നതിനിടയിൽ വിവിധ ഭാഗങ്ങളിൽ നാട്ടുകാർ കടുവയെ കാണുകയും കണ്ടിരുന്നു. കഴിഞ്ഞദിവസം പുലി കാട്ടുപന്നിയെ കടിച്ചുകൊന്നതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. കൂടാതെ വളർത്തുമൃഗങ്ങളും തെരുവ് നായ്ക്കളും കടിച്ചു കൊണ്ടുപോയി ഭക്ഷിക്കുകയും ചെയ്തിരുന്നു. കടുവക്ക് പുറമേ മേഖലയിൽ ഒട്ടേറെ പുലികൾ ഉണ്ടെന്നതിന്റെ തെളിവാണ് ഇവയെല്ലാമെന്ന് നാട്ടുകാർ പറയുന്നത്.
കടുവയെ പിടികൂടാൻ ഒരു മാസത്തിലേറെയായിട്ടും ദൗത്യസംഘത്തിനായിട്ടില്ല. ഇതിനിടയിലാണ് ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ വിളയാട്ടം. രാത്രി രണ്ടര മണിക്ക് ശേഷം പരിചിതമല്ലാത്ത മൃഗങ്ങളുടെയും തെരുവുനായ്ക്കളുടെയും ശബ്ദം കേട്ടിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. വന്യമൃഗശല്യത്തിൽ നിന്ന് ജനങ്ങളെ സുരക്ഷിതരാക്കാൻ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ ഭയപ്പെട്ടാണ് പ്രദേശത്തുള്ളവർ കഴിയുന്നത്.