റബർ ഡീലേഴ്സ് അസോസിയേഷൻ സമ്മേളനം വന്യമൃഗശല്യം: റബർ മേഖല പ്രതിസന്ധിയിൽ
1570201
Wednesday, June 25, 2025 5:29 AM IST
നിലന്പൂർ: വർധിച്ചുവരുന്ന വന്യമൃഗശല്യം കാരണം കേരളത്തിലെ റബർ ടാപ്പിംഗ് കുറയുന്നത് റബർ വ്യാപാര രംഗത്ത് വൻ പ്രതിസന്ധിയുണ്ടാക്കുന്നതായി ഐആർഡിഎഫ് പ്രസിഡന്റ് ജോർജ് വാലി പറഞ്ഞു. റബർ ഡീലേഴ്സ് അസോസിയേഷൻ 24-ാമത് ജില്ലാ വാർഷിക സമ്മേളനം നിലന്പൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗശല്യം കാരണം പുലർച്ചെ റബർ ടാപ്പ് ചെയ്യാൻ പോകാൻ കഴിയാത്തത്തതിനാൽ പല കർഷകരും ടാപ്പിംഗ് നിർത്തിവച്ചിരിക്കുകയാണ്. ഇതിനാൽ വ്യാപാര മേഖലയിലേക്കാവശ്യമായ റബർ എത്തുന്നില്ല. മലയോര മേഖലയിൽ പ്രത്യേകിച്ചും വെട്ടാതെ കിടക്കുന്ന തോട്ടങ്ങളുടെ എണ്ണം കൂടിവരുന്നതായും അദ്ദേഹം ചൂണ്ടക്കാട്ടി.
8.75 ലക്ഷം ടണ്ണാണ് ഇന്ത്യയിൽ ഉത്പ്പാദിപ്പിക്കുന്ന റബർ. 5.50 ലക്ഷം ടണ് റബർ ഇറക്കുമതിയും ചെയ്യുന്നുണ്ട്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ റബർ ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത് ആഫ്രിക്കൻ രാജ്യമായ ഐവറികോസ്റ്റിൽ നിന്നാണ്. ഇതിനാൽ ഇന്ത്യയിൽ ആവശ്യത്തിലേറെ റബർ ഇപ്പോൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.വി. ജോഷി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജോസഫ് വാർഷിക റിപ്പോർട്ടും ജില്ലാ ഖജാൻജി ടോമി ജോസഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജോർജി മാത്തൻ, കൃഷ്ണകുമാർ, ലിയാഖത്തലി ഖാൻ, ബിജു പി. തോമസ്, ഡിറ്റോ തോമസ്, മുസ്തഫ കമാൽ, സണ്ണി ജോസഫ്, ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.