നിലന്പൂരിൽ കനത്ത മഴ; കെഎൻജി റോഡിൽ വെള്ളം കയറി
1570356
Thursday, June 26, 2025 5:35 AM IST
നിലന്പൂർ:നിലന്പൂരിൽ മഴ കനത്തതോടെ ജാഗ്രതാ നിർദേശം നൽകി റവന്യു വിഭാഗം. മലയോരം ആശങ്കയിൽ. കഐൻജി റോഡിലെ നിലന്പൂർ ജ്യോതിപ്പടിയിലും വെളിയംതോട് ഭാഗത്തും വെള്ളം കയറി. നിലന്പൂരിൽ ഉൾപ്പെടെ മലയോര മേഖലയിൽ ഇന്നലെ രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്. ഇടവിട്ടുള്ള മഴയിൽ മേഖലയിലെ പുഴകളോട് ചേർന്ന് താമസിക്കുന്നവർ ആശങ്കയിലായി.
അതിനിടെ വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടിയെന്ന വാർത്ത പരന്നതോടെ ആശങ്ക വർധിക്കുകയായിരുന്നു. എന്നാൽ ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് പിന്നീട് ദുരന്ത നിവാരണ അഥോറിറ്റിയുടെ അറിയിപ്പ് വന്നതോടെ ആശങ്കക്ക് അയവ് വന്നു.
കനത്ത മഴയെത്തുടർന്ന് പോത്തുകല്ല് ചാലിയാറിൽ ആദ്യം മൂന്ന് മീറ്ററായും പിന്നീടത് നാല് മീറ്ററായും ഉയർന്നതോടെ പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. പിന്നീട് വെള്ളത്തിന്റെ നിരപ്പ് അൽപ്പം കുറഞ്ഞു. ഉച്ചകഴിഞ്ഞും മഴ തുടരുകയാണ്. രാവിലെ നിലന്പൂർ മാനവേദൻ സ്കൂൾ പരിസരത്ത് 76.6 മില്ലിമീറ്റർ മഴ പെയ്തതായി ഹൈഡ്രോളജി വിഭാഗത്തിന്റെ മഴ മാപിനിയിൽ രേഖപ്പെടുത്തി. എടക്കരയിൽ ഇത് 19.8 മില്ലിമീറ്റർ ആണ് രേഖപ്പെടുത്തിയത്.
ശക്തമായ മഴയിൽ നിലന്പൂർ ജ്യോതിപ്പടിയിലും ചന്തക്കുന്ന് വെളിയന്തോടിലും കെഎൻജി റോഡിലും വെള്ളം കയറിയതിനാൽ ഗതാഗത തടസം നേരിട്ടു. ജ്യോതിപ്പടിയിൽ പോലീസെത്തി ഗതാഗതം ബൈപ്പാസ് വഴി തിരിച്ചു വിടുകയായിരുന്നു. തുടർച്ചയായി മഴ പെയ്യുന്നതോടെ നിലന്പൂർ മേഖലയിലെ പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നാടുകാണി ചുരം ഉൾപ്പെടെയുള്ള മലകളിലും മഴ ശക്തമായി പെയ്യുന്നതായാണ് റിപ്പോർട്ടുകൾ.
തമിഴ്നാട് വനമേഖലകളിൽ നിന്നുത്ഭവിച്ച് കേരളത്തിലേക്ക് ഒഴുകിയെത്തുന്ന പുന്നപ്പുഴയിലും കാരക്കോടൻപുഴ, കലക്കൻ പുഴ, കാരാടൻപുഴ, കുറുവൻപുഴ, കാഞ്ഞിരപ്പുഴ, ചെറുപുഴ, കരിന്പുഴ തുടങ്ങിയവക്ക് പുറമെ കോട്ടപ്പുഴ, കുതിരപ്പുഴ തുടങ്ങിയവയിലും ജലനിരപ്പുയർന്നിട്ടുണ്ട്.
പ്രതികൂലാവസ്ഥ വന്നാൽ മാറിത്താമസിക്കാനുള്ള സൗകര്യങ്ങളും ക്യാന്പുകളും തയാറാണെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു. ദുരന്തസാധ്യത മുന്നിൽ കണ്ട് ചെന്നൈയിൽ നിന്നുള്ള 92 പേരടങ്ങുന്ന എൻഡിആർഎഫ് സേനയും നിലന്പൂർ കേന്ദ്രീകരിച്ച് ക്യാന്പ് ചെയ്യുന്നു.