രാത്രിയിൽ മഞ്ചേരി ബസ് സ്റ്റാൻഡിനെ ബസുകൾ കൈയൊഴിയുന്നു; യാത്രക്കാർ ദുരിതത്തിൽ
1570358
Thursday, June 26, 2025 5:35 AM IST
മഞ്ചേരി: രാത്രി ഏഴു മണി കഴിഞ്ഞാൽ ബസ് സ്്റ്റാൻഡായ മഞ്ചേരി ഐജിബിടിയിലേക്കും എട്ടര കഴിഞ്ഞാൽ എസ്എച്ച്ബിടിയിലേക്കും കയറാൻ ബസുകൾക്ക് മടി. ഇക്കാര്യത്തിൽ സ്വകാര്യബസുകളും കെഎസ്ആർടിസിയും തികഞ്ഞ ഐക്യത്തിലാണ്.
രാത്രിയിൽ കഐസ്ആർടിസിയുടെയും ലക്ഷ്വറി വാഹനങ്ങളുടെയും സർവീസ് നടക്കുന്നുണ്ടെങ്കിലും ഇവ എവിടെ നിർത്തുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. രാത്രിയിൽ നഗരമധ്യത്തിൽ പച്ചക്കറി വാഹനങ്ങളുടെ ബഹളമാണ്. ഇതിനിടെ ബസ് എവിടെ നിർത്തണമെന്ന കാര്യത്തിൽ ഡ്രൈവർമാർക്കും നിശ്ചയമില്ല.
സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ ആശങ്കയോടെ ബസ് കാത്തുനിൽക്കുന്നതും ബസുകൾക്കു പിറകെ ഓടുന്നതും നിത്യകാഴ്ചയാണ്. രാത്രി സമയത്ത് നഗരത്തിൽ ബസ് നിർത്തേണ്ട സ്ഥാനം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് നഗരസഭയാണ്.
ഇക്കാര്യത്തിൽ പൊതുപ്രവർത്തകർ പലതവണ നഗരസഭക്ക് നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ ഗതാഗത കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ട്രാഫിക് അഡ്വൈസറി ബോർഡ് ആണെന്നാണ് ചെയർപേഴ്സണ് പറയുന്നത്. എന്നാൽ മുനിസിപ്പൽ ചെയർപേഴ്സണ് തന്നെയാണ് ബോർഡിന്റെ അധ്യക്ഷ സ്ഥാനത്തിരിക്കുന്നത്. വിഷയം താലൂക്ക് സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും പരിഹാരമുണ്ടായിട്ടില്ല.
ബസുകൾ കയറാത്തതിനെ തുടർന്ന് രാത്രികാലങ്ങളിൽ ഇരു ബസ് സ്റ്റാൻഡുകളും വിജനമാണ്. തെരുവു നായ്ക്കളും സാമൂഹിക വിരുദ്ധരും ഇവിടങ്ങൾ കൈയടക്കുന്നു. ഐജിബിടിയിൽ കഐസ്ആർടിസിയുടെ പാർസൽ സർവീസ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഏഴരയോടെ ഇവരും ഓഫീസ് പൂട്ടി സ്ഥലം കാലിയാക്കും.
ബസ് സ്റ്റാൻഡിനകത്ത് ഇരിപ്പിടങ്ങളടക്കമുള്ള സൗകര്യങ്ങളുടെ അഭാവവുമുണ്ട്. റോട്ടറി, ലയണ്സ് അടക്കമുള്ള ക്ലബുകൾ ഇക്കാര്യങ്ങൾ സ്പോണ്സർ ചെയ്യാൻ തയാറാണെങ്കിലും അധികൃതരുടെ അവഗണന മൂലം ഇതും നടക്കാതെ പോകുന്നു.
കോഴിക്കോട് നിന്ന് മഞ്ചേരി വഴി പാലക്കാട് ഭാഗത്തേക്ക് ചെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇപ്പോൾ ദീർഘദൂര സർവീസായി പ്രവർത്തിക്കുന്നത് മഞ്ചേരിയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഹരിപ്പാട് ബസ് മാത്രമാണ്.
ഐജിബിടിയിൽ കഐസ്ആർടിസി ബസ് ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത് വിപുലപ്പെടുത്തി പലകാരണങ്ങൾ പറഞ്ഞ് നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കണമെന്നണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.