ചാലിയാറിൽ ജലനിരപ്പ് ഉയർന്നു; ജാഗ്രതാ നിർദേശം
1570357
Thursday, June 26, 2025 5:35 AM IST
എടക്കര: മുണ്ടേരി, മേപ്പാടി, ചൂരൽമല വന മേഖലകളിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ചാലിയാർ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ചാലിയാർ തീരങ്ങളിൽ അധിവസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം. കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ പുഞ്ചിരിമട്ടം ഭാഗത്ത് മലയിടിച്ചിലുണ്ടായതിനെത്തുടർന്നാണ് ചാലിയാറിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നും സംശയിക്കുന്നു.
പുഴ കലങ്ങി ഒഴുകുന്നതിനാലാണ് മലയിടിച്ചിൽ ഉണ്ടായതെന്ന് സംശയിക്കുന്നത്. ഇന്നലെ രാവിലെ മുതൽ ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഉച്ചയോടെ പനങ്കയം പാലത്തിൽ നാല് മീറ്ററോളം ഉയരത്തിൽ വെള്ളം പൊങ്ങിയിരുന്നു. മൂന്ന് മണിവരെ ഈ നില തുടർന്നു. പിന്നീട് ജലനിരപ്പ് ചെറിയ തോതിൽ കുറയാൻ തുടങ്ങി.
രണ്ട് ദിവസമായി മേഖലയിൽ കനത്ത മഴയാണ് പെയ്തിറങ്ങുന്നത്. ബുധനാഴ്ച വൈകിയും മഴ ശക്തമായി തുടരുകയാണ്. ചാലിയാർ പുഴയിൽ ശക്തമായ ഒഴുക്ക് തുടരുകയാണ്. കുത്തൊഴുക്കുള്ളതിനാൽ കാട്ടാനയുടെ ആക്രമണത്തിൽ മുണ്ടേരി വനത്തിൽ ഇന്നലെ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം പുറം ലോകത്തേക്ക് എത്തിക്കാൻ വളരെ വൈകിയാണ് സേനാ വിഭാഗങ്ങൾക്ക് സാധിച്ചത്.
വഴിക്കടവ് പുഞ്ചക്കൊല്ലിയിൽ പുന്നപ്പുഴയും നിറഞ്ഞൊഴുകുന്നു. മഴ തുടരുന്നതിനാൽ ചാലിയാർ പുഴയുടെ തീരങ്ങളിൽ അധിവസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2024 ജൂലൈ മുപ്പതിനാണ് നൂറുക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച മുണ്ടക്കൈ പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. ദുരന്തത്തിനിരകളായവരുടെ മൃതദേഹങ്ങൾ ചാലിയാറിന്റെ തീരങ്ങളിലാണ് അടിഞ്ഞത്.