നാടുകാണിച്ചുരത്തിൽ ‘വിത്തൂട്ട്’ സംഘടിപ്പിച്ചു
1570365
Thursday, June 26, 2025 5:35 AM IST
എടക്കര: കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലിറങ്ങി വിളനാശം വരുത്തുന്നത് തടയാൻ വനംവകുപ്പ് ഒരുക്കിയ ഫുഡ്, ഫോഡർ, വാട്ടർ (ഭക്ഷണം, തീറ്റപ്പുൽ, കുടിവെള്ളം) പദ്ധതിയുടെ ഭാഗമായി നാടുകാണിച്ചുരത്തിൽ ’വിത്തൂട്ട്’ സംഘടിപ്പിച്ചു.
വനം വകുപ്പ് നടത്തുന്ന പത്തിന പദ്ധതിയുടെ ഭാഗമായാണ് വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനമേഖലയിൽ വിത്തൂട്ട് സംഘടിപ്പിച്ചത്. മുള, ചക്ക, പേര, ഞാവൽ, മാവ് എന്നിവയുടെ വിത്തുകൾ ചാണകം, മണ്ണ് എന്നിവയിൽ പൊതിഞ്ഞ് ഉണക്കിയ ശേഷം ഈ വിത്തുണ്ടകൾ തരിശായി കിടക്കുന്ന വനമേഖലകളിൽ നിക്ഷേിക്കുകയാണ് പദ്ധതി.
ഇതിന് പുറമെ വന്യമൃഗങ്ങൾക്ക് വനത്തിൽ തന്നെ കുടിവെള്ളം ഒരുക്കുന്നതിനായി നിലവിലെ കുളങ്ങൾ വൃത്തിയാക്കുകയും പുതിയവ നിർമിക്കുകയും പദ്ധതിയിൽ ഉൾപ്പെടുന്നു. ചുരത്തിലെ ഓടപ്പാലം, ഞാവൽപടി, കന്പിപ്പാലം, പുഞ്ചക്കൊല്ലി, രണ്ടാംപാടം എന്നിവിടങ്ങളിലാണ് വിത്തുണ്ടകൾ എറിഞ്ഞത്.
ആനകളുടെയും കുരങ്ങുകളുടെയും സാന്നിധ്യം കൂടുതലുള്ള മേഖലകളാണിത്. നിലവിൽ മുളകൾ കട്ടയിട്ട് നശിച്ചുപോയ ഭാഗങ്ങളിലാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. മരുത, വെള്ളക്കട്ട തുടങ്ങിയ വനമേഖലകളിൽ അടുത്ത ദിവസങ്ങളിൽ വിത്തൂട്ട് നടത്തും.
വനപാലകർക്കൊപ്പം നാടുകാണിച്ചുരം പാതയിലെ വാഹന യാത്രക്കാരെയും വിത്തൂട്ടിൽ പങ്കാളികളാക്കി. നെല്ലിക്കുത്ത് വനം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മണിലാൽ പെരിഞ്ചീരി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ലാൽ വി. നാഥ്, കെ.ആർ. രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എം. അയൂബ്, മുഹമ്മദ് ഷെരീഫ് ആലിക്കുണ്ട്, പി. ദൃശ്യ എന്നിവരാണ് നേതൃത്വം നൽകിയത്.