ബ്രഹ്മഗിരി ആസൂത്രിത കൊള്ള: എൻ.ഡി. അപ്പച്ചൻ
1599378
Monday, October 13, 2025 6:21 AM IST
സുൽത്താൻ ബത്തേരി: രണ്ട് മുൻ എംഎൽഎമാരെയും മന്ത്രി ഒ.ആർ. കേളുവിനേയും വിശ്വസിച്ച് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്ക് പണം നൽകിയവർ കൊടുത്ത പണം തിരിച്ച് കിട്ടാതെ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്ന് എഐസിസി അംഗം എൻ.ഡി. അപ്പച്ചൻ.
ബത്തേരി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കന്പനി നഷ്ടത്തിൽ പോയതിനും കൊടുത്ത പണം തിരിച്ചു കിട്ടാത്തതിനും ഉത്തരവാദികൾ ഡയറക്ടർമാരായ സിപിഎമ്മിന്റെ സമുന്ന നേതാക്കൾ തന്നെയാണ്. ഇവരുടെ ഉറപ്പിലാണ് നിയമവിരുദ്ധമായി സഹകരണ സംഘങ്ങൾ ബ്രഹ്മഗിരിയിൽ പണം നിക്ഷേപിച്ചത്.
സജീവ സിപിഎം പ്രവർത്തകരിൽ നിന്ന് ജോലിയും ലാഭവും വാഗ്ദാനം ചെയ്താണ് ലക്ഷങ്ങൾ പിരിച്ചെടുത്തത്. സഹകരണ മേഖലയിൽ പ്രവർത്തിക്കേണ്ട ഈ സ്ഥാപനം മറ്റൊരു സ്വകാര്യ കന്പനിക്ക് നടത്താൻ കൊടുത്ത് ലാഭമുണ്ടാക്കിയതിനുശേഷം നിക്ഷേപകരുടെ പണം തിരിച്ചുതരാം എന്ന സിപിഎം നേതാക്കളുടെ വാക്ക് തെരഞ്ഞെടുപ്പ് കണ്ടുള്ള വ്യർധ വാഗ്ദാനമായി മാത്രമേ കാണാൻ കഴിയൂ.
ചില ആളുകളിൽനിന്ന് കള്ളപ്പണം പോലും സ്വീകരിച്ചു എന്നുള്ളത് ഗൗരവമേറിയ കാര്യമാണ്. ഈ കള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ ഇഡി അന്വേഷണം ആവശ്യമാണെന്നും എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. കെ.എൽ. പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻ കാവിൽ, എം.ജി. ബിജു, സംഷാദ് മരക്കാർ, ഡി.പി. രാജശേഖരൻ, എൻ.സി. കൃഷ്ണകുമാർ, പി.ഡി. സജി, നിസി അഹമ്മദ്, എൻ.യു. ഉലഹന്നാൻ, എടക്കൽ മോഹനൻ, ബീനാ ജോസ്, അമൽ ജോയി എന്നിവർ പ്രസംഗിച്ചു.