മേയർക്കെതിരേ വധഭീഷണി മുഴക്കിയ പ്രതിക്കെതിരേ ശക്തികുളങ്ങരയിൽ പുതിയ കേസ്
1568320
Wednesday, June 18, 2025 5:24 AM IST
കൊല്ലം:മേയറെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ കേസിലെ പ്രതി തിരുവനന്തപുരം കടകംപള്ളി സ്വദേശി അനിൽകുമാറിനെതിരേ ശക്തികുളങ്ങരയിൽ പുതിയ വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തു. ദുബായ് എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്താണ് ശക്തികുളങ്ങര സ്വദേശിയായ യുവാവിൽ നിന്നും 1,11,500 രൂപ കൈപ്പറ്റിയത്.
അഡ്വാൻസായി ഒരു ലക്ഷം രൂപയും മെഡിക്കൽ പരിശോധനയ്ക്കായി 6000 രൂപയും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി 5500 രൂപയും ആണ് ഇയാൾ വാങ്ങിയത്. വിസ ലഭിക്കുമ്പോൾ ബാക്കി 50,000 രൂപ കൂടി നൽകണമെന്നതായിരുന്നു കരാർ.പ്രതിയുടെ തിരുവനന്തപുരത്തുള്ള ബാങ്ക് അക്കൗണ്ടിൽ ഗൂഗിൾ പേ വഴിയാണ് യുവാവ് പൈസ നൽകിയത്.
പ്രതിയെ പോലീസ് ചോദ്യം ചെയ്ത വേളയിലാണ് ഇയാൾ നിലവിൽ ഒളിവിൽ ഇരിക്കവേ തന്നെ വിസ നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയതായി വെളിവായത്. പോലീസ് പ്രതിയുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കവെ ആണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പൈസ കൈപ്പറ്റുന്നതായി മനസിലായത്. തുടർന്ന് പോലീസ് പൈസ നൽകിയവരെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പണം നൽകിയവർക്ക് മനസിലായത്.
പരസ്യത്തിൽ തിരുവനന്തപുരത്തുള്ള സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസിയുടെ പേരും പ്രതിയുടെ ഫോൺ നമ്പരും നൽകിയാണ് ഉദ്യോഗാർഥികളെ ഇതിലേക്ക് ആകർഷിച്ചിരുന്നത്.പ്രതി 2016 മുതൽ 2023 വരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മൂന്ന് വ്യത്യസ്ത വിലാസങ്ങളിൽ നിരവധി വിസ തട്ടിപ്പ് കേസുകളിൽ പ്രതി ആയ ശേഷം ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോകുകയായിരുന്നു.
കൊല്ലം ആശ്രമം കാവടി പുറം ജംഗ്ഷനിൽ ഇയാൾ വാടകക്ക് മൂന്ന് വർഷം മുൻപ് താമസിച്ചിരുന്നു.ആ സമയം പ്രതിയെ കൊല്ലം ഈസ്റ്റ് പോലീസ് തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തിരുന്നു.അന്ന് പ്രതി വർക്കല ഉള്ള വിലാസമാണ് നൽകിയത്. വിസക്ക് പൈസ നൽകിയവർ ട്രാവൽ ഏജൻസിയെയോ പ്രതിയെയോ കണ്ടിരുന്നില്ല.
മറിച്ച് പ്രതിയുടെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പ്രതി വാഗ്ദാനം നൽകിയത് അനുസരിച്ച് പൈസ നൽകുകയായിരുന്നു. കടയ്ക്കാവൂർ, തമ്പാനൂർ, കൊല്ലം എന്നിവിടങ്ങളിൽ നിന്നെല്ലാം ഉള്ള ഉദ്യോഗാർഥികൾ തട്ടിപ്പിനിരയായതായി പ്രാഥമികമായി മനസിലായിട്ടുണ്ട്.
മേയറെ ഭീക്ഷണിപ്പെടുത്തിയ കേസിൽ പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും നൽകി.
പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തണമെന്നും പല കോടതികളിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള നിലവിലുള്ള വിചാരണ കേസുകളിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഈ കേസുകളിലെ വിചാരണ ത്വരിതപ്പെടുത്തുവാൻ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.