മലയോരമേഖലയിൽ മഴ ശക്തമായതോടെ പാലരുവിയിൽ സഞ്ചാരികളുടെ തിരക്കേറി
1568325
Wednesday, June 18, 2025 5:41 AM IST
അനിൽ പന്തപ്ലാവ്
പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ മഴ ശക്തമാകുമ്പോൾ ആര്യങ്കാവിലെ പാലരുവി ജലപാതത്തിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചു. പശ്ചിമഘട്ടത്തിലെ രാജാകൂപ്പ്, കരിനാൽപത്തിയേഴ്, മഞ്ഞത്തേരി ,വിളക്കുമരം എന്നീ നിബിഡവനമേഖലകളിലൂടെ ഒഴുകിയെത്തുന്ന കാട്ടുചോലകൾ സംഗമിച്ച് വൻപാറ കൂട്ടങ്ങൾക്ക് മുകളിലൂടെ ഒഴുകിയിറങ്ങുന്ന അപൂർവസുന്ദരദൃശ്യങ്ങളാണ് ഇവിടെ എത്തിയാൽ കാണാൻ കഴിയുക.
പ്രകൃതിയുടെ വന്യ ശോഭയും കാട്ടുമൃഗങ്ങളുടെ സാന്നിധ്യവും സഞ്ചാരികൾക്ക് വിസ്മയ കാഴ്ച സമ്മാനിക്കും.ഇതിന് പുറമെ ജലപാതത്തിന് സമീപം തിരുവിതാംകൂർ രാജാക്കന്മാർ നിർമിച്ച കൽമണ്ഡപവും കുതിര ലയങ്ങളുടെ അവശിഷ്ടങ്ങളും കാണാം.കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ ആര്യങ്കാവിൽ നിന്ന് നാലു കിലോമീറ്റർ വനപാതയിൽ സഞ്ചരിച്ചാൽ മനോഹരമായ ഈ ജലപാതത്തിൽ എത്താം.
ആര്യങ്കാവ് ജംഗ്ഷനിൽ നിന്ന് 500 മീറ്റർ വാഹനങ്ങളിലോ, നടന്നോ ടിക്കറ്റ് കൗണ്ടറിൽ എത്താം. ഇവിടെ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കോ ടൂറിസത്തിന്റെ അഞ്ച് വാഹനങ്ങളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
40 സീറ്റുകളുള്ള മൂന്ന് വണ്ടികളും 25 സീറ്റുകൾ ഉള്ള രണ്ടു വാഹനങ്ങളുമാണ് ഉള്ളത്. എന്നാൽ കഴിഞ്ഞ ദിവസം തിരക്ക് ഏറിയതോടെ കെഎസ്ആർടിസി യുടെ ഒരു ബസ് കൂടി വാടകയ്ക്ക് എടുത്ത് സർവീസ് നടത്തിലരികയാണ്. ജലപാതത്തിലേയ്ക്ക് ഈ വാഹനങ്ങളിൽ മാത്രമെ പോകാൻ കഴിയൂ. ഒരാൾക്ക് 70 രൂപയാണ് ഇവിടേയ്ക്ക് പോകാൻ ഈടാക്കുന്നത്. പുറത്തു നിന്നുള്ള വാഹനങ്ങൾ ടിക്കറ്റ് കൗണ്ടറിന് സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യുവാൻ ഇരുചക്രവാഹനത്തിന് 25 രൂപ, കാർ, ജീപ്പ് 60 രൂപ, മിനി ബസ് 150 രൂപ, ബസ് 200 രൂപ എന്നതാണ് നിരക്ക്.
വാഹനങ്ങളിൽ ജലപാതത്തിന് സമീപമെത്തിയാൽ വന നടുവിലെ ഒറ്റയടിപാതയിലൂടെ ജലപാതത്തിൽ എത്താം. യാത്രാ വഴിയിൽ ലഘുഭക്ഷണവും പാനീയങ്ങളും വില കൊടുത്ത് വാങ്ങി കഴിക്കുവാനും സൗകര്യമൊരുക്കിയിട്ടുണ്ട്.എന്നാൽ ജലപാതത്തിൽ നീരെഴുക്ക് ശക്തമാകുമ്പോൾ ഇതിന് സമീപത്ത് കുളിക്കുവാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ചില നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
യാത്രാ വഴികളിൽ അപകടകരമായി നിന്നിരുന്ന വൃക്ഷങ്ങൾ മുറിച്ചു മാറ്റി തുടങ്ങിയിട്ടുണ്ട്. ജലപാതം വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് . ജലപാതത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള തദ്ദേശിയരായ 50 ഓളം വരുന്ന വന സംരക്ഷണ സമിതി അംഗങ്ങളാണ് സുരക്ഷാ കാര്യങ്ങളും മറ്റ് ജോലികളും നോക്കി നടത്തുന്നത്.
ഇതിന് സമീപമായി പ്രസിദ്ധമായ ആര്യങ്കാവ് ശ്രീധർമശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.പുനലൂരിൽ നിന്നും ആര്യങ്കാവിലേയ്ക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. ഓരോ ദിവസവും ആയിരത്തിലധികം സഞ്ചാരികൾ ഇവിടം സന്ദർശിച്ച് മടങ്ങുന്നു.ഏറെയും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്.