കാടുപിടിച്ച പറമ്പുകള്‍ വൃത്തിയാക്കണം; ഇല്ലെങ്കിൽ ഉടമയ്ക്കെതിരേ നടപടി
1568335
Wednesday, June 18, 2025 5:48 AM IST
ചാത്തന്നൂർ: സംസ്ഥാനത്ത് കാടുമൂടി കിടക്കുന്ന പറമ്പുകള്‍ വൃത്തിയാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉടമകൾക്കെതിരേ നടപടി വരുന്നു. കാട് മൂടികിടക്കുന്ന പറമ്പുകൾ ഉടൻ തന്നെ വൃത്തിയാക്കിയില്ലെങ്കിൽ കർശനനടപടിയുമായി മുന്നോട്ട് പോകാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി സർക്കാർ ഉത്തരവിറക്കി.
ഉടമസ്ഥർ കാട് വൃത്തിയാക്കിയില്ലെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വൃത്തിയാക്കി അതിന്റെ ചെലവ് ഉടമയില്‍നിന്ന് ഈടാക്കാമെന്ന പഞ്ചായത്തീരാജ് ചട്ടം കർശനമായി നടപ്പാക്കാനാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നല്‍കിയത്. അയല്പക്കത്തെ കാടുകയറിക്കിടന്ന പറമ്പില്‍നിന്നുള്ള പാമ്പ് കടിയേറ്റ് 2021 മാർച്ചിൽ മൂന്ന് വയസുകാരനായ കുട്ടി മരിച്ച സംഭവത്തിനു പിറകെ ഇക്കാര്യത്തിൽ കർശന നിർദ്ദേശത്തോടെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സർക്കാർ ഇത് കർശനമായി നടപ്പാക്കാനൊരുങ്ങുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇത്തരം കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്നതിന് 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റില്‍ സെക്ഷൻ 238, 239, 240 പ്രകാരം ഉടമകള്‍ക്ക് നിർദേശം നല്‍കാവുന്നതാണ്.
കാടുപിടിച്ച പറമ്പ് വ്യക്തികൾക്കോ കൃഷിക്കോ ആപത്തുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പഞ്ചായത്ത് കരുതുന്നപക്ഷം വൃക്ഷമോ ശാഖയോ മുറിച്ചുമാറ്റണമെന്നും കാട്ടുചെടികള്‍, ഹാനികരമായ വൃക്ഷ - സസ്യാദികള്‍, വിഷകരമായ ഇഴജന്തുക്കള്‍, ഉപദ്രവകാരികളായ മൃഗങ്ങള്‍ എന്നിവ അയല്‍പക്കത്തിന് ഉപദ്രവകരമായിട്ടുള്ളതാണെങ്കില്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
നടപടി സ്വീകരിക്കാൻ പറമ്പിന്റെ ഉടമയോടോ കൈവശക്കാരനോടോ നിർദേശിക്കണമെന്നാണ് ചട്ടം. അവർ ചെയ്യാത്തപക്ഷം സെക്രട്ടറിക്ക് നേരിട്ട് ഭൂമി വൃത്തിയാക്കിക്കാം. ഇതിനു വരുന്ന മൊത്തം ചിലവും ഭൂഉടമയിൽ നിന്ന് ഈടാക്കുകയും ചെയ്യാം.