പരിപ്പ്-തൊള്ളായിരം റോഡിന് പുതുജീവൻ : തുക അനുവദിച്ചു
1570404
Thursday, June 26, 2025 6:50 AM IST
അയ്മനം: മൂന്നു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന പരിപ്പ് തൊള്ളായിരം റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനായി 708.83 ലക്ഷം രൂപ (ഏഴ് കോടി എട്ടുലക്ഷത്തി എണ്‍പത്തിമൂവായിരം രൂപ) അനുവദിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്.
ഇതോടെ കാലങ്ങളായി മുടങ്ങിക്കിടക്കുന്ന റോഡിന്റെ നിര്‍മാണം ഇനി പുനരാരംഭിക്കാന്‍ കഴിയും. 1985 ലാണ് റോഡ് നിര്‍മാണം തുടങ്ങി അപ്രോച്ച് പാലം പൂര്‍ത്തിയാക്കിയത്.
തുടര്‍ന്നു കേസുകളിലും ചുവപ്പുനാടയിലും കുടുങ്ങിയതോടെ നാട്ടുകാരുടെ ചിരകാലസ്വപ്നം പൂവണിഞ്ഞില്ല. ഇതോടെ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി.എന്‍. വാസവന്റെ ശ്രമഫലമായി മന്ത്രിസഭയുടെ അനുമതി ലഭിക്കുകയായിരുന്നു. കോടതി ഉത്തരവിന് പ്രകാരം ആദ്യ കരാറുകാരനെ ഒഴിവാക്കി നടപടികള്‍ ആരംഭിച്ചു. അതിനുശേഷം പണി പൂര്‍ത്തിയാക്കുന്നതിനായി പുതുക്കിയ എസ്റ്റിമേറ്റിനുള്ള ശ്രമം തുടങ്ങി.
റോഡിന്റെ പൂര്‍ത്തീകരണത്തിന് ആദ്യം 5,29,43,713 രൂപ മുന്‍പ് അനുവദിച്ചിരുന്നു. ഈ തുകയ്ക്ക് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. തുടര്‍ന്നാണ് പുതിയ എസ്റ്റിമേറ്റ് തയാറേക്കണ്ടിവന്നത്.
അപ്പര്‍കുട്ടനാടിന്റെ സമഗ്രപുരോഗതിക്കും ആയിരക്കണക്കിന് ഏക്കര്‍ കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്കും റോഡ് വഴിയൊരുക്കും. അയ്മനം പഞ്ചായത്തിന്റെ 20, ഒന്ന് വാര്‍ഡുകളിലായാണ് പാലവും അപ്രോച്ച് റോഡും സ്ഥിതി ചെയ്യുന്നത്. 700 ഏക്കറുള്ള തൊള്ളായിരം, 210 ഏക്കറുള്ള വട്ടക്കായല്‍ എന്നീ പാടശേഖരങ്ങള്‍ക്ക് നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
റോഡിന്റെ തുടര്‍ച്ചയായി വരുന്ന മാഞ്ചിറയിലെ പാലം കൂടി പണി തീരുന്നതോടെ ഈ മേഖലയില്‍നിന്നു കുമരകം വഴി, ആലപ്പുഴ, എറണാകുളം റോഡുകളിലേക്ക് കുറഞ്ഞ സമയം ഈ റോഡിലൂടെ എത്താന്‍ കഴിയും.
ഇതിനായി മാഞ്ചിറ പാലത്തിന്റെ നിര്‍മാണം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു തുക അനുവദിച്ച് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. റോഡ് പൂര്‍ത്തിയാകുമ്പോള്‍ അയ്മനം കുമരകം മേഖലയിലെ ടൂറിസത്തിനും കാര്‍ഷികമേഖലയ്ക്കും നേട്ടമായിമാറുമെന്ന് മന്ത്രി വി.എന്‍. വാസവന് ദീപികയോടു പറഞ്ഞു.