മൂവായിരത്തിലേറെ ദീപങ്ങൾ മിഴി തുറന്നു; ലഹരിക്കെതിരേ കോട്ട തീർക്കാൻ കുറവിലങ്ങാട് ഇടവക
1570567
Thursday, June 26, 2025 11:31 PM IST
കുറവിലങ്ങാട്: മുവായിരത്തിലേറെ കുടുംബങ്ങളിൽ ലഹരിക്കെതിരേ ജാഗ്രതാദീപങ്ങൾ ഒരുമിച്ചു മിഴി തുറന്നു. 15,000 ത്തോളം പേർ സന്ധ്യാ പ്രാർത്ഥനയ്ക്കു ശേഷം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്ന് പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരേ കോട്ടതീർക്കാനുള്ള കുറവിലങ്ങാട് ഇടവകയുടെ പരിശ്രമങ്ങളുടെ ആരംഭമാണ് വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടിയത്.
ഇടവകയുടെ ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായിരുന്നു ജാഗ്രതാദീപം തെളിക്കലും പ്രതിജ്ഞയും. ഇടവകയിലെ വൈദികരുടെയും സന്യാസിനിമാരുടേയും യോഗപ്രതിനിധികളുടെയും കുടുംബ കൂട്ടായ്മാ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് ലഹരിക്കെതിരേയുള്ള ആവേശകരമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
കുടുംബനാഥന്മാരാണ് സന്ധ്യാപ്രാർഥനയ്ക്കു ശേഷം വീടുകളിൽ ദീപം തെളിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തുടർന്ന് കുടുംബാംഗങ്ങളെല്ലാം ജാഗ്രതാദീപം തെളിച്ചു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി നൽകിയ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടവക ഒന്നാകെ ലഹരിക്കെതിരേ കോട്ട തീർക്കാൻ രംഗത്തിറങ്ങിയിട്ടുള്ളത്.
ഇടവകയുടെ ഏഴു വാർഡുകൾ ഉൾക്കൊള്ളിച്ചുള്ള ഓരോ സോണുകളിലും അന്പതോളം കുടുംബങ്ങൾ വീതം ഒരുമിച്ചുചേർന്ന് സോൺ തലത്തിലുള്ള പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു. ലഹരിവിരുദ്ധ വാരാചരണ പ്രവർത്തനങ്ങളുടെ ഇടവകതല ഉദ്ഘാടനം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി നിർവഹിച്ചു. സാമൂഹികതിന്മകൾക്കെതിരേ സാക്ഷ്യംവഹിക്കാനും പ്രവാചക ധീരതയോടെ പ്രവർത്തിക്കാനും കഴിയണമെന്ന് ആർച്ച്പ്രീസ്റ്റ് പറഞ്ഞു.
സംസ്ഥാന എക്സൈസ് വകുപ്പ് പുറത്തിറക്കിയിട്ടുള്ള ലഹരിവിരുദ്ധ കാമ്പയിൻ ലഘുലേഖകളും വീഡിയോയും പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു. സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയൻചിറ, അസിസ്റ്റന്റ് വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസിസ്റ്റന്റുമാരായ ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ എന്നിവർ സന്ദേശം നൽകി.
കുടുംബ കൂട്ടായ്മാ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, സോൺ ഭാരവാഹികളായ ഷൈജു പാവുത്തിയേൽ, ജിയോ സിറിയക് കരികുളം, ജോസ് സി. മണക്കാട്ട്, സണ്ണി വെട്ടിക്കാട്ടിൽ, ജോളി ടോമി എണ്ണംപ്രായിൽ, സ്മിത പുതിയിടത്ത്, ഷൈനി സാബു മഞ്ഞപ്പിള്ളി, ആശ വിക്ട കുന്നുമലയിൽ എന്നിവരും യോഗപ്രതിനിധികളും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.