ദുരിതാശ്വാസ ക്യാമ്പ് തുടരുന്നു : പെരുന്ന ഗവ. എല്‍പി സ്കൂൾ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുന്നു
1570279
Wednesday, June 25, 2025 7:15 AM IST
ചങ്ങനാശേരി: ദുരിതാശ്വാസ ക്യാമ്പ് തുടരുന്ന പെരുന്ന ഗവൺമെന്റ് എല്‍പി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിക്കപ്പെടുന്നതായി പരാതി. എല്‍കെജി, യുകെജി മുതല്‍ നാലുവരെ ക്ലാസുകളിലായി അമ്പതു വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ജൂണ്‍ രണ്ടിന് സ്കൂള്‍ തുറന്നെങ്കിലും ഈ സ്കൂളില്‍ ഒമ്പതിനാണ് പ്രവേശനോത്സവം നടത്തി ക്ലാസുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് നാല് ദിവസം മാത്രമേ ക്ലാസ് നടത്താന്‍ കഴിഞ്ഞുള്ളൂ.
13 മുതല്‍ സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഇപ്പോള്‍ ഈ സ്കൂളില്‍ 14 കുടുംബങ്ങളിലെ 53 അംഗങ്ങളാണ് കഴിയുന്നത്. പലരുടെയും വീടുകള്‍ വെള്ളക്കുഴിയിലായതിനാല് പലര്‍ക്കും തിരിച്ചുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഇവരെ നഗരസഭ അനുയോജ്യമായ സ്ഥലത്തേക്ക് പുനരധിവസിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം പുഴവാത് ഗവൺമെന്റ് എല്‍പിഎസില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് ഇന്നലെ പിരിച്ചുവിട്ടു.
കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരമൊരുക്കണമെന്ന് പിടിഎയുടെ നിവേദനം
ദുരിതാശ്വാസ ക്യാമ്പ് തുടരുന്ന പെരുന്ന ഗവൺമെന്റ് എല്‍പി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം ഒരുക്കണമെന്ന് ചൂണ്ടിക്കാട്ടി സ്കൂളിലെ അധ്യാപകരും പിടിഎയും ചേര്‍ന്ന് ചങ്ങനാശേരി തഹസില്‍ദാര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍, എഇഒ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. സാധാരണക്കാരും നിര്‍ധനരുമായ കുടുംബങ്ങളിലെ അമ്പതു കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. ഈ അധ്യയന വര്‍ഷത്തില്‍ നാലു ക്ലാസുകള്‍ മാത്രമാണ് കുട്ടികള്‍ക്കു ലഭിച്ചത്.
സ്കൂളിലെ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളെ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ച് കുട്ടികള്‍ക്ക് ക്ലാസുകള്‍ നടത്താന്‍ അധികാരികള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പിടിഎ സമര്‍പ്പിച്ച നിവേദനം ജില്ലാ കളക്ടര്‍ക്കു കൈമാറുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
ക്ലാസ് നടക്കാത്തതിനാല്‍ കുട്ടികളുടെ ടിസി വാങ്ങി മറ്റു സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോകാനും നിര്‍ബന്ധിതരാകുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു. കഴിവതും എല്‍പി സ്കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നിലവിലുണ്ടെന്നാണ് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
മഴക്കെടുതിയിൽ ആദ്യം ക്യാമ്പ് തുറക്കുന്നത് പെരുന്ന എല്‍പി സ്കൂളില്‍
മഴക്കെടുതി ഉണ്ടാകുമ്പോള്‍ നഗരസഭയും റവന്യു വകുപ്പും ആദ്യം ക്യാമ്പ് തുറക്കുന്നത് പെരുന്ന ഗവൺമെന്റ് എല്‍പി സ്കൂളിലാണ്. ക്യാമ്പ് നടക്കുമ്പോഴൊക്കെ കുട്ടികളുടെ പഠനം മുടങ്ങുകയാണ് പതിവെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു. ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെ ഇവിടെ അഞ്ച് അധ്യാപകരാണുള്ളത്. എല്‍കെജി, യുകെജി വിഭാഗങ്ങള്‍ക്കായി ഒരു അധ്യാപികയും ഒരു സഹായിയും ഉണ്ട്.
എല്‍കെജി, യുകെജി കുട്ടികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച വര്‍ണക്കൂടാരം പദ്ധതിക്കുള്ള പത്തുലക്ഷം രൂപയുടെ സാമഗ്രികള്‍ സ്കൂളിലെത്തിയെങ്കിലും ദുരിതാശ്വാസക്യാമ്പ് പ്രവര്‍ത്തിക്കുന്നതുമൂലം ഈ സാമഗ്രികളെല്ലാം സ്കൂളിന്റെ ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഈ സ്കൂളിന്റെ ഒരു ഭാഗത്താണ് സര്‍ക്കാരിന്റെ വനിതാ ഐടിഐ പ്രവര്‍ത്തിക്കുന്നത്. ഈ ഐടിഐ മറ്റൊരു സ്ഥലം കണ്ടെത്തി മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
ക്യാമ്പിലുള്ളവരെ പുനരധിവസിപ്പിക്കണം
പെരുന്ന ഗവൺമെന്റ് എല്‍പി സ്കൂളിലെ ക്യാമ്പില്‍ കഴിയുന്നവരെ അനുയോജ്യമായ സ്ഥലത്തേക്കു മാറ്റി പുനരധിവസിപ്പിക്കണം. കുട്ടികളുടെ ക്ലാസുകള്‍ നഷ്ടപ്പെടുത്തുന്നത് നീതി നിഷേധമാണ്.
നെജിയ നൗഷാദ്
നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍