ബസിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; രക്ഷകരായി യാത്രക്കാരായ ആരോഗ്യവകുപ്പ് ജീവനക്കാർ
1570052
Tuesday, June 24, 2025 11:15 PM IST
പെരുവന്താനം: ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സഹയാത്രക്കാരിക്ക് രക്ഷകരായി ആരോഗ്യവകുപ്പ് ജീവനക്കാർ. നെടുങ്കണ്ടം-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ജോർജ് ബസിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഏലപ്പാറ സ്വദേശിനിയായ ചന്ദ്രപ്രഭ (48) മുണ്ടക്കയത്തേക്കുള്ള യാത്രയ്ക്കായാണ് ബസിൽ കയറുന്നത്. ഏലപ്പാറയിൽനിന്നു ബസിൽ യാത്ര തുടർന്ന് ഏതാനും മിനിറ്റുകൾക്ക് ശേഷം ഇവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു.
മഴയുള്ളതിനാൽ ബസിന്റെ വശങ്ങളിലെ ഷട്ടറുകൾ അടച്ചതുകൊണ്ടുള്ള ബുദ്ധിമുട്ടാണെന്നാണ് ആദ്യം കൂടെയുള്ള യാത്രക്കാർ കരുതിയത്. കുട്ടിക്കാനത്ത് എത്തിയപ്പോഴേക്കും ചന്ദ്രപ്രഭയുടെ ആരോഗ്യനില വഷളായി ബോധരഹിതയായി. ഉടൻ തന്നെ ബസിൽ യാത്ര ചെയ്യുകയായിരുന്ന പെരുവന്താനം, കൊക്കയാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ എംഎൽഎസ്പി ജീവനക്കാരായ ട്രീസ ഡൊമിനിക്, അനു ബേബി, നിമിഷ ഷെവിൻ, ശുഭ എന്നിവർ ചേർന്ന് രോഗിക്ക് പ്രാഥമികശുശ്രൂഷ നൽകി.
തങ്ങളുടെ കൈയിലെ മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ചന്ദ്രപ്രഭയുടെ ബ്ലഡ് പ്രഷർ തീർത്തും താഴ്ന്ന നിലയിലാണെന്ന് മനസിലായി. ഉടൻ തന്നെ ബസ് ജീവനക്കാരോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. മറ്റു സ്റ്റോപ്പുകളിലൊന്നും ബസ് നിർത്താതെ പെരുവന്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.
ഇതിനിടയിൽ പെരുവന്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ ഹാഷിമിനെ ഫോണിൽ വിളിച്ച് പെരുവന്താനം ജഗ്ഷനിൽ ആംബുലൻസുമായി വന്നു നിൽക്കണമെന്നും അറിയിച്ചു.
ആംബുലൻസിൽ കയറ്റിയ ചന്ദ്രപ്രഭയെ ഉടൻ പെരുവന്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഡോ. മാത്യു പി. തോമസിന്റെ നേതൃത്വത്തിൽ നഴ്സുമാരായ സൗമ്യമോൾ സെബാസ്റ്റ്യൻ, താഹിറ, ഗായത്രി എന്നിവർ ചികിത്സ നൽകി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
ബസിലെ യാത്രക്കാരായ ആരോഗ്യവകുപ്പ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ ചന്ദ്രപ്രഭയ്ക്ക് പുതുജീവനാണ് നൽകിയത്.