ഉന്നതിയിലേക്ക് എരുത്വാപ്പുഴ; ഒരു കോടിയുടെ പദ്ധതികൾക്ക് തുടക്കം
1570570
Thursday, June 26, 2025 11:31 PM IST
കണമല: എരുത്വാപ്പുഴയിൽ ആദിവാസി മലവേടർ വിഭാഗം അധിവസിക്കുന്ന പ്രദേശം മുമ്പ് കോളനി ആയിരുന്നെങ്കിൽ കോളനി എന്ന പേര് സർക്കാർ നീക്കി ഉന്നതിയിൽ എന്നാക്കിയത് അർഥപൂർണമാക്കാൻ ഒരു കോടി രൂപയുടെ വികസന പദ്ധതികൾ തുടങ്ങുന്നു. പദ്ധതികളുടെ നിർമാണോദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
2024 ജൂണ്‍ 18 നാണ് കേരളത്തില്‍ കോളനികള്‍ എന്ന പേര് ഒഴിവാക്കി പകരം ഉന്നതികളും നഗറുകളുമാക്കിയത്. അടിസ്ഥാന വികസനം ഇല്ലാതെ നൂറോളം മലവേടർ കുടുംബങ്ങളാണ് വളരെ ദുരിത സാഹചര്യത്തിൽ എരുത്വാപ്പുഴയിലുള്ളത്. വർഷങ്ങൾക്ക് മുമ്പ് പുനരധിവസിപ്പിക്കപ്പെട്ട ഈ കുടുംബങ്ങൾക്കായി നടപ്പിലാക്കപ്പെട്ട വികസന ക്ഷേമ പദ്ധതികൾ ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
ഈ സാഹചര്യത്തിലാണ് സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമം പദ്ധതിയിൽപ്പെടുത്തി ഒരു കോടി രൂപയുടെ പദ്ധതികൾക്ക് നടപടികളായത്.
വിദ്യാർഥികളുള്ള വീടുകൾക്ക് അധികമായി പഠനമുറി, വീടുകളുടെ മെയിന്റനൻസ്, വയറിംഗ്, പ്ലംബിംഗ്, കിണറുകളുടെ പുനരുദ്ധാരണം, സംരക്ഷണഭിത്തികൾ, വ്യക്തിഗത ആനുകൂല്യങ്ങൾ എന്നിവ ഓരോ കുടുംബവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്നതാണ് പദ്ധതി. ഒപ്പം കമ്മ്യൂണിറ്റി ഹാൾ വിപുലീകരണം, നിലവിലുള്ള റോഡിന്റെ കോൺക്രീറ്റ് നവീകരണം, പൊതു കിണറിന്റെ മെയിന്റ്നൻസ് എന്നിവയും ഉൾപ്പെടുന്നു. സംസ്ഥാന നിർമിതി കേന്ദ്രമാണ് നിർമാണ പ്രവർത്തനങ്ങൾ ചെയ്യുക.
പൂഞ്ഞാർ മണ്ഡലത്തിൽ എരുത്വാപ്പുഴ കൂടാതെ മൂക്കൻപെട്ടി, കനകപ്പലം, ഇരുമ്പൂന്നിക്കര, ചെറുമല, മുറികല്ലുംപുറം, കൊമ്പുകുത്തി എന്നീ ഉന്നതികളിലും നഗറുകളിലും ഓരോ കോടി രൂപ പ്രകാരം അനുവദിച്ച് അംബേദ്കർ ഗ്രാമം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ടെന്നും ഓരോ കുടുംബത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ആവശ്യങ്ങൾ നിർവഹിക്കത്തക്ക വിധവുമാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്നും എംഎൽഎ പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ ഊരുമൂപ്പൻ കേളൻ ഗോപി അധ്യക്ഷത വഹിച്ചു. പട്ടികവർഗ വികസന വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസർ എസ്. സജു, പഞ്ചായത്ത് മെംബർമാരായ എം.എസ്. സതീഷ്, മറിയാമ്മ ജോസഫ്, നിർമിതി കേന്ദ്രം റീജണൽ എൻജിനീയർ ടോമിച്ചൻ കെ. ജോസഫ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കെ.വി. ജയേഷ് എന്നിവർ പ്രസംഗിച്ചു.