കടം കയറിയാലും തീരുന്നതല്ല വള്ളംകളിയുടെ ആവേശാരവം
1570588
Thursday, June 26, 2025 11:32 PM IST
കോട്ടയം: വള്ളംകളി സീസണിലേക്ക് ഒരു ടീമിനു വേണ്ടിവരുന്നത് ഒരു കോടി രൂപ വരെ. പരിശീലനം നേടി മത്സരം കാഴ്ചവയ്ക്കാന്‍ ചില്ലറയല്ല ചെലവ്. വള്ളംകളി സംഘാടകരില്‍നിന്നു കിട്ടുന്ന വിഹിതംകൊണ്ടൊന്നും പരിശീലനം പൂര്‍ത്തിയാക്കാനാവില്ല. കഴിഞ്ഞ നെഹ്റു ട്രോഫി വള്ളംകളിയുടെ വിഹിതം അഞ്ചു ലക്ഷം രൂപ ടീമുകള്‍ക്ക് ലഭിച്ചത് കഴിഞ്ഞ മാസമാണ്. ടൂറിസം വകുപ്പിന്റെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളിയുടെ കഴിഞ്ഞ വര്‍ഷത്തെ വിഹിതം മൂന്നു ലക്ഷം രൂപ പുതിയ സീസണ് അടുത്തിട്ടും ലഭിച്ചില്ല. ചമ്പക്കുളം മൂലം വള്ളംകളിയില്‍ തുടങ്ങി നെഹ്റു ട്രോഫിയും പിന്നിട്ട് ചാമ്പ്യന്‍സ് ബോട്ട് ലീഗോടെയാണ് സീസണ് സമാപിക്കുക.
തുഴച്ചില്‍കാര്‍ക്ക് ഇക്കാലത്ത് ഒരു മാസത്തേക്ക് അന്‍പതിനായിരം രൂപയുടെ പാക്കേജാണ്. കൂടാതെ താമസസൗകര്യവും നാലു നേരം ഭക്ഷണവും നല്‍കണം. കാഷ്മീര്‍, ആസാം, ഡല്‍ഹി ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍നിന്ന് കുമരകത്ത് തുഴച്ചില്‍കാര്‍ വരുന്നുണ്ട്. ഇവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെ സ്പെഷല്‍ പാക്കേജാണ്. ഒരു ചുണ്ടന്‍വള്ളത്തില്‍ തുഴക്കാരും അമരക്കാരും താളക്കാരും മറ്റുമായി നൂറോളം പേരുണ്ടാകും. കൂടാതെ സംഘാടകരും കമ്മിറ്റിയും ഉള്‍പ്പെടെ വേറെയും നൂറു പേര് സജീവമായി കൂടെ നില്‍ക്കണം.
വള്ളംകളി മത്സരം തുടങ്ങുന്നതിന് 10 ദിവസം മുമ്പ് മുതലാണ് മത്സരത്തില്‍ പങ്കെടുക്കുന്ന ചുണ്ടന്‍വള്ളത്തില്‍ പരിശീലനം നടത്തുക. അതുവരെയുള്ള പരിശീലനത്തിന് ചുണ്ടന് വാടകയ്ക്കെടുക്കണം. ഒരു ചുണ്ടന് എട്ട് ലക്ഷം രൂപവരെയാകും വാടക. മൂന്നാഴ്ച നീളുന്ന പരിശീലനത്തിന്റെ തുടക്കവും ഒടുക്കവും വള്ളം മിനുക്കി പെയിന്റ് ചെയ്ത് എണ്ണയിടുന്നതില്‍ ഭാരിച്ച ചെലവുണ്ട്. ഇതിനു പുറമെയാണ് നയമ്പും മറ്റും വാങ്ങാനുള്ള ചെലവുകള്‍.
വള്ളംസമിതിയുടെയും സ്പോണ്സര്മാരുടെയുമെല്ലാം സഹായംകൊണ്ടാണ് മിക്ക ചുണ്ടൻ വള്ളങ്ങളും മത്സരത്തിനെത്തുന്നത്. വള്ളംകളി പ്രേമികള്‍ വിഹിതമെടുത്തും നാട്ടുകാരുടെ സഹകരണം തേടിയുമാണ് ബോട്ട് ക്ലബ്ബുകള്‍ ഓളപ്പരമ്പിലെ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ ടീമുകളെ ഒരുക്കുക. കുമരകത്തുനിന്നും ഇക്കൊല്ലം രണ്ടു ടീമുകള്‍ നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്. ഓഗസ്റ്റ് മുപ്പതിന് വള്ളകളിക്കു പോകാന്‍ ജൂലൈ അവസാനം പരിശീലനം തുടങ്ങും. ഓരോ വര്‍ഷവും ടീമുകള്‍ ഭീമമായ കടക്കെണിയിലാണ് സീസണ് കഴിഞ്ഞ് വള്ളം കരയില്‍ കയറ്റുക.