പാലങ്ങൾ മുങ്ങി; എരുമേലിയുടെ കിഴക്കൻമേഖല ഒറ്റപ്പെട്ടു
1570590
Thursday, June 26, 2025 11:32 PM IST
കോട്ടയം/കണമല: ശക്തമായ കാറ്റും പിന്നാലെ അതിതീവ്ര മഴയും. പാലം മുങ്ങി പുറംലോകവുമായി ബന്ധമില്ലാതെ അറയാഞ്ഞിലിമണ്ണ് ഗ്രാമം. മൂക്കൻപെട്ടി, കുറുമ്പൻമുഴി പാലങ്ങളും വെള്ളത്തിനടിയിൽ. എരുമേലിയുടെ കിഴക്കൻ മലയോരമേഖല വീണ്ടും പ്രളയഭീതിയിൽ. ശക്തമായ മഴയിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെ പമ്പ, അഴുത നദികളിൽ വെള്ളം നിറയുകയായിരുന്നു.
മീനച്ചിലാറ്റിലും ജലനിരപ്പ് അപകടനില കവിഞ്ഞൊഴുകയാണ്. കോട്ടയം നഗരപ്രാന്തങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ എത്തിയ മലവെള്ളം പറമ്പിലും മുറ്റത്തും കെട്ടിനില്‍ക്കുന്നു. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മലയോരങ്ങളില്‍ മഴയ്ക്കൊപ്പം കനത്ത കാറ്റും ഭീതി സൃഷ്ടിക്കുന്നു. മരങ്ങളും ചില്ലകളും ഒടിഞ്ഞ് വൈദ്യുതി ബന്ധം പരക്കെ തടസപ്പെട്ടു. ഇന്നും നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പ്ലസ് ടു സെ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുകയാണ്.
ഇന്നലെ രാവിലെയോടെ അറയാഞ്ഞിലിമണ്ണ്, മൂക്കൻപെട്ടി, കുറുമ്പൻമുഴി പാലങ്ങൾ കാണാനാവാത്ത വിധം വെള്ളത്തിനടിയിലായി. ഉച്ചയ്ക്ക് അൽപസമയം ജലനിരപ്പ് താഴ്ന്നപ്പോഴാണ് നാട്ടുകാർക്ക് മറുകര കടക്കാനായത്. എന്നാൽ, വീണ്ടും പാലങ്ങൾ മുങ്ങിയതോടെ ആശങ്കയിലാണ് നാട്. മൂക്കൻപെട്ടിയിൽ പാലം മുങ്ങിയതിനെത്തുടർന്ന് കണമല വഴി തുലാപ്പള്ളി, എയ്ഞ്ചൽവാലി വഴിയാണ് സ്വകാര്യ ബസുകളും സ്കൂൾ വാഹനങ്ങളും ഉൾപ്പെടെ സഞ്ചരിച്ചത്.
അതേസമയം മറുകര കടക്കാൻ കഴിയാതെ ഒറ്റപ്പെട്ട നിലയിലായിരുന്നു അറയാഞ്ഞിലിമണ്ണ്, കുറുമ്പൻമുഴി പ്രദേശങ്ങളിലെ നാട്ടുകാർ. വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനായില്ല. അക്കരെ കടന്നവർക്ക് തിരികെ പോകാൻ കഴിയാതെ ബന്ധുവീടുകളിൽ തങ്ങുകയാണ്.
മേഖലയിൽ രാത്രിയിൽ തുടർച്ചയായി ശക്തമായ കാറ്റ് വീശി. നിരവധി റബർമരങ്ങൾ കടപുഴകി. വൈദ്യുതിബന്ധം തടസപ്പെട്ടു. വനത്തിൽനിന്നുള്ള മരങ്ങൾ പമ്പ, അഴുത നദികളിലൂടെ ഒഴുകി പാലങ്ങളിൽ അടിഞ്ഞ നിലയിലാണ്.
മൂക്കൻപെട്ടി, അറയാഞ്ഞിലിമണ്ണ് പാലങ്ങളിൽ തങ്ങിക്കിടന്ന തടികൾ നാട്ടുകാർ ഉച്ചയ്ക്ക് വെള്ളം താഴ്ന്നപ്പോൾ മുറിച്ചുനീക്കി. വെള്ളപ്പൊക്കസാധ്യത പ്രകടമായപ്പോൾത്തന്നെ മൂക്കൻപെട്ടി പാലത്തിലെ കൈവരികൾ നാട്ടുകാർ ഊരി മാറ്റിയിരുന്നു. പമ്പാനദിയിലെ എയ്ഞ്ചൽവാലി പാലവും എരുമേലിയിൽ മണിമലയാറിലെ ഓരുങ്കൽകടവ്, പഴയിടം പാലങ്ങളും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.
ചികിത്സയ്ക്ക് വലഞ്ഞ് അപ്പു
ഡയാലിസിസ് ചെയ്യാൻ കഴിയാതെ വലഞ്ഞ അറയാഞ്ഞിലിമണ്ണ് ചിറയ്ക്കൽ അപ്പുവിനെ ഇന്നലെ ഉച്ചയ്ക്ക് പാലത്തിൽ വെള്ളം കുറഞ്ഞപ്പോൾ നാട്ടുകാർ ചേർന്ന് കൈപിടിച്ച് നടത്തി അക്കരെ എത്തിച്ചു. തുടർന്ന് കോട്ടയം ഭാരത് ആശുപത്രിയിൽ ഡയാലിസിസ് നടത്തിയ അപ്പുവിന് വൈകുന്നേരം പാലം വെള്ളത്തിലായതിനാൽ വീട്ടിലേക്ക് പോകാനായില്ല. തുടർന്ന് ഇടകടത്തിയിലെ ബന്ധുവീട്ടിൽ കഴിയുകയാണ് അപ്പു.
അടുത്ത ദിവസവും ഡയാലിസിസ് വേണ്ടി വരും. വീട്ടിൽ പോയാൽ ചികിത്സയ്ക്ക് പാലം കടക്കാതെ വേറെ മാർഗമില്ല. പാലം മുങ്ങിയാൽ അപ്പുവിന്റെ ഡയാലിസിസ് മുടങ്ങും. എന്ത് ചെയ്യണമെന്നറിയാതെ ആധിയിലാണ് അപ്പുവും കുടുംബവും. അറയാഞ്ഞിലിമണ്ണ് സ്വദേശിയായ അമൽജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിയെ ഇന്നലെ പാലം കടത്തിവിട്ടതും നാട്ടുകാർ ചേർന്ന് ഏറെ സാഹസികമായിട്ടായിരുന്നു. പാലത്തിലൂടെ തിരികെ വീട്ടിൽ പോകാൻ കഴിയാതെ വിദ്യാർഥി ബന്ധുവീട്ടിൽ കഴിയുകയാണ്. ഇതേ സ്ഥിതിയിലാണ് മിക്കവരും.