ജില്ലയിൽ ഡെങ്കിയും മഞ്ഞപ്പിത്തവും : മഴയ്ക്കു പിന്നാലെ പനി പടരുന്നു
1563986
Sunday, June 1, 2025 4:44 AM IST
കൊച്ചി: ജില്ലയില്‍ മഴ ശക്തമായതിനു പിന്നാലെ പകര്‍ച്ചവ്യാധികളും പടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ ആശുപത്രികളിലായി 2,955 പേരാണ് പനിക്ക് ചികിത്സ തേടിയത്. ഇതില്‍ 27 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
പിറവത്ത് 40 വയസുകാരി ഡെങ്കിപ്പനിയെത്തുടര്‍ന്ന് മരിക്കാനിടയായ സാഹചര്യവുമുണ്ടായി. പനിക്ക് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയവരില്‍ 258 പേര്‍ക്ക് ഡെങ്കിപ്പനി രോഗ ലക്ഷണങ്ങളുണ്ട്. രണ്ടു പേര്‍ക്ക് എലിപ്പനിയും 35 പേര്‍ക്ക് മഞ്ഞപ്പിത്തവും, ഒമ്പത് പേര്‍ക്ക് മലേറിയ രോഗവും സ്ഥിരീകരിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരായ ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
മഴ കനത്തതിന് പിന്നാലെയാണ് ജില്ലയില്‍ പനി ബാധിതരുടെ എണ്ണവും കൂടിയത്. നഗരഗ്രാമ വ്യത്യാസമില്ലാതെയാണ് രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആശുപത്രിയില്‍ എത്താതെ സുഖപ്പെട്ടവര്‍ ആരോഗ്യവകുപ്പിന്റെ കണക്കിനു പുറമേയാണ്.
ജില്ലയുടെ കിഴക്കന്‍ മേഖലയിലും ആലുവ, പട്ടിമറ്റം, നെട്ടൂര്‍, ചമ്പക്കര, ചേരാനെല്ലൂര്‍, കീഴ്മാട്, പൊന്നുരുന്നി, മലയിടംതുരുത്ത്, തൃക്കാക്കര, കലൂര്‍, ഇടപ്പള്ളി, തൃപ്പൂണിത്തുറ, ചൊവ്വര, രായമംഗലം തുടങ്ങിയ പ്രദേശങ്ങളിലുമാണ് ഡെങ്കിപ്പനി കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഡെങ്കിപ്പനി പിടിപെട്ടവര്‍ വീണ്ടും വരാതെ സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ജില്ലയില്‍ മലേറിയ കേസുകള്‍ കല്ലൂര്‍ക്കാട്, വാഴക്കുളം, തൃപ്പൂണിത്തുറ, വേങ്ങൂര്‍, ഏഴിക്കര, മഴുവന്നൂര്‍ എന്നിവിടങ്ങളിൽനിന്നും, എലിപ്പനി കേസുകള്‍ അശമന്നൂര്‍, വാരപ്പെട്ടി, എടത്ത, കോതമംഗലം എന്നിവിടങ്ങളിൽനിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.