കുടിയിറക്കപ്പെട്ട മൂലമ്പിള്ളിക്കാർക്ക് വെള്ളക്കെട്ടിൽ ദുരിതജീവിതം
1563745
Saturday, May 31, 2025 4:42 AM IST
കാക്കനാട്: നാടാകെ പേമാരിയുടെയും ചുഴലിക്കാറ്റിന്റെയും ദുരിതവാർത്തകൾ നിറയുമ്പോൾ, തുതിയൂർ ചതുപ്പിലെ വെള്ളക്കെട്ടിൽ പണിത ചെറിയ കൂരയിൽ ഭയപ്പാടോടെ കഴിയുകയാണ് കുഴുപ്പറമ്പിൽ വിദ്യാധരനും കുടുംബവും.
2008 ൽ ഇടപ്പള്ളി നോർത്ത്, സൗത്ത് വില്ലേജുകളിൽനിന്നായി വല്ലാർപാടം കണ്ടെയ്നർ റെയിൽവേയ്ക്കായി കുടിയിറക്കപ്പെട്ട 54 കുടുംബങ്ങളിൽപ്പെട്ടതാണ് ഈ കുടുംബവും. തുതിയൂരിലെ ആദർശ്നഗറിൽ മൂലമ്പള്ളി പുനരധിവാസപദ്ധതിയിൽ ഉൾപ്പെടുത്തി നാല് സെന്റ് ഭൂമി ലഭിക്കുമ്പോൾ ശിഷ്ടകാലജീവിതമെങ്കിലും സന്തോഷകരമാവുമെന്ന പ്രതീക്ഷയായിരുന്നു തങ്ങൾക്കെന്ന് വിദ്യാധരന്റെ ഭാര്യ സീത പറഞ്ഞു.
2014ൽ തുതിയൂരിലെ പുനരധിവാസഭൂമിയിൽ വീടു നിർമിക്കാനായി ആകെ ഉണ്ടായിരുന്നത്, മൂന്ന് സെന്റ് ഭൂമി സർക്കാരിന് വിട്ടുകൊടുത്തതിനു നഷ്ടപരിഹാരമായി ലഭിച്ച ആറു ലക്ഷം രൂപയും ലോണും ചിട്ടിയുമെക്കെയായി സ്വരൂപിച്ച മറ്റൊരു മൂന്നു ലക്ഷം രൂപയും ആയിരുന്നു.
മൂലമ്പള്ളിയിൽ നിന്നു കുടിയിറക്കപ്പെട്ട ശേഷം സ്വന്തമായി വീടുണ്ടാകുന്നതുവരെ വാടകവീട്ടിൽ കഴിയാനും വാടക സർക്കാർ നൽകുമെന്നും പ്രഖ്യാപനമുണ്ടായെങ്കിലും ഒരു കൊല്ലം കഴിഞ്ഞതോടെ വാടകയും കിട്ടാതായി. ഇതോടെ വീട്ടുടമകൾ പുറത്താക്കിയെന്ന് വിദ്യാധരൻ പറയുന്നു.
തുതിയൂരിൽ വീടു നിർമിക്കുന്നതിന് പയലിംഗ് അടക്കം അടിത്തറ തീർക്കാൻ നല്ലൊരു തുക വേണ്ടി വന്നു. സമീപത്തെ തോട്ടിലെ ചെളി കോരി മാറ്റാൻ ജെസിബി എത്തിയതോടെ വീടിന്റെ കൽക്കെട്ടിന് ക്ഷതമുണ്ടായി ഒരു വശത്തേക്ക് ചരിഞ്ഞു. ഏതു സമയത്തും തകർന്നു വീഴാവുന്ന നിലയിലാണ് വീട്.
ആറു ജീവനുകളാണ് ഇതിനുള്ളിൽ മരണഭീതിയോടെ കഴിയുന്നത്. കോടതി വിധിപ്രകാരം സംരക്ഷണ ഭിത്തി കെട്ടിയെങ്കിലും തങ്ങളുടെ വീടിന്റെ ഭാഗം ഒഴിച്ചിട്ടതായി വിദ്യാധരൻ പറഞ്ഞു. മഴക്കാലത്ത് കനത്ത വെള്ളക്കെട്ടാണിവിടെ. മൂലമ്പള്ളി പുനരധിവാസക്കാരാണെന്ന് മുദ്രചാർത്തി തൃക്കാക്കര നഗരസഭയും വാർഡു കൗൺസിലറും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ലെന്നും ഈ കുടുംബം പറയുന്നു.
ചതുപ്പിനു ചുറ്റുമുള്ള പൊന്തക്കാടുകളിൽ നിന്നും പകൽ സമയങ്ങളിൽ പോലും വിഷപ്പാമ്പുകൾ വീടിനുള്ളിലേക്ക് ഇഴഞ്ഞെത്തുന്നു. മഴ കനത്തതോടെ വീടിനു പുറത്തിറങ്ങാൻ പറ്റുന്നില്ല. 54 കുടുംബങ്ങൾക്ക് പുനരധിവാസ ഭൂമി അനുവദിച്ചെങ്കിലും മൂന്ന് കുടുംബങ്ങളാണ് ഇവിടെ വീടുകൾ വച്ചത്.
തങ്ങളൊഴികെ മറ്റുള്ളവർ ഇവിടം വിട്ടു വാടക വീടുകളിലേക്കു മാറി. മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ട് വെള്ളക്കെട്ടിൽ നരകയാതന അനുഭവിക്കുകയാണ് നാടിന്റെ വികസനത്തിനായി തങ്ങളുടെ കിടപ്പാടം ഒഴിഞ്ഞുകൊടുത്ത വിദ്യാധരനും കുടുംബവും.