കനത്ത മഴയും കാറ്റും : വ്യാപക വെള്ളക്കെട്ടും നാശനഷ്ടവും
1563533
Friday, May 30, 2025 5:05 AM IST
കൊച്ചി: കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടവും വെള്ളക്കെട്ടും ഉണ്ടായി. ശക്തമായ കാറ്റില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി. കടല്‍ കയറ്റവും വേലിയേറ്റവും രൂക്ഷമാണ്. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതവും തടസപ്പെട്ടു.
അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ ഇന്നലെ ജില്ലയില്‍ റെഡ് അലര്‍ട്ടായിരുന്നു. ഇതിന്റെ ഭാഗമായി ഉച്ചകഴിഞ്ഞ് 03.30ന് ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങി. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.
ഇന്നലെയുണ്ടായ ശക്തമായ കാറ്റില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കടവന്ത്ര
എറണാകുളം കടവന്ത്ര മാവേലി റോഡിലെ കൂറ്റന്‍ മരം വാഹനങ്ങള്‍ക്ക് മുകളിലേക്ക് കടപുഴകി വീണു. റോഡിന് കുറുകെയാണ് മരം വീണത്. വഴിയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറും ഓട്ടോറിക്ഷയും പൂര്‍ണമായി തകര്‍ന്നു.
മൂവാറ്റുപുഴ
കോര്‍ മലയില്‍ മണ്ണിടിച്ചില്‍ ഭീതിയെ തുടര്‍ന്ന് താമസക്കാരായ അഞ്ച് കുടുംബങ്ങളോട് മാറി താമസിക്കാനാവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്കി.
ചൂര്‍ണിക്കര
ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡില്‍ പള്ളിക്കേരി പാടത്ത് വന്‍ കൃഷി നാശം ഉണ്ടായി. വിവിധ കര്‍ഷകരുടെ ഒരേക്കറോളം വാഴ കൃഷിയാണ് നശിച്ചത്.
കാക്കനാട്
കാക്കനാട്-പള്ളിക്കര റോഡില്‍ മനയ്ക്കക്കടവില്‍ റോഡിന് കുറുകെ മരം വീണു ആര്‍ക്കും പരിക്കില്ല.
കോലഞ്ചേരി
കടയിരുപ്പ് മഴുവന്നൂര്‍ റോഡില്‍ ആശുപത്രി ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ആഞ്ഞിലി മരം വൈദ്യുത ലൈനിന്റെ മുകളിലൂടെ റോഡിന് കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. പട്ടിമറ്റം ഫയര്‍ ഫോഴ്സ് രക്ഷാപ്രവര്‍ത്തനം നടത്തി ഗതാഗതം പുനസ്ഥാപിച്ചു.
മുളന്തുരുത്തി
ഇന്നലെ രാവിലെയുണ്ടായ കാറ്റില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീട് കേടുപാടുകള്‍ സംഭവിച്ചു. തെക്കന്‍ പറവൂര്‍ ചക്കത്തുക്കാട്ടില് മണിയപ്പന്റെ വീടിന് മുകളിലേയ്ക്കാണ് മരം വീണത്.
ഉദയംപേരൂര്‍
ഐഒസിക്ക് സമീപം വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം നിലച്ചു. തെക്കന്‍ പറവൂര്‍ പ്രദേശത്ത് പലഭാഗങ്ങളിലായി നിരവധി മരങ്ങള്‍ വീണു.
ആലുവ
ദേശം കുന്നുംപുറത്ത് ദേശീയ പാതയില്‍ കനത്ത കാറ്റില്‍ മാവ് മറിഞ്ഞുവീണു. ആര്‍ക്കും പരിക്കില്ല. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വലിയ മാവാണ് വീണത്. ഇതേ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കുണ്ടായി.
പുതുവൈപ്പ്
മുരുക്കുംപാടം മേഖലയില്‍ വീശിയ കാറ്റില്‍ മരങ്ങൾ വീണ് പലയിടങ്ങളിലും നാശനഷ്ടമു ണ്ടായി. തെങ്ങ് വീണ് പുതുവൈപ്പ് സ്വദേശിയായ തൊഴിലുറപ്പ് തൊഴിലാളിയായ ഷെല്‍വി ഷാജിക്ക് പരിക്കേറ്റു. ഷെല്‍വിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെറായി: പുഴയ്ക്കു നടുവിലെ ചീനവലയുടെ തട്ടിൽ നിന്നും കരയിലേക്ക് മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന ചെറുവഞ്ചി പുഴയിൽ മുങ്ങി ഒരാളെ കാണാതായി. ചെറായി തൃക്കടക്കാപ്പിള്ളി സ്രാമ്പിക്കൽ നിഖിലിനെ(34) യാണ് കാണാതായത്.
ഇന്നലെ വൈകിട്ട് ആറോടെ ചെറായി പുഴയിലായിരുന്നു അപകടം. ശക്തമായ കാറ്റിലും മഴയിലുംപെട്ട് വഞ്ചി മുങ്ങുകയായിരുന്നു. നാലുപേർ നീന്തി രക്ഷപ്പെട്ടു. നിഖിലിനെ കണ്ടെത്താനായില്ല. മുനമ്പം പോലീസും അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീമും തെരച്ചിൽ തുടരുകയാണ്.
പനങ്ങാട്: കുമ്പളം നോർത്ത് ഓളി ഊന്നിപ്പാടിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പറവൂർ കെടാമംഗലം മുളവുണ്ണിരാമ്പറമ്പിൽ രാധാകൃഷ്ണനെ(62)യാണ് കാണാതായത്. കൂടെയുണ്ടായിരുന്ന കെടാമംഗലം വടക്കുപുറം സുരേഷ് രക്ഷപ്പെട്ടു. ഇരുവരും മീൻ പിടിക്കാൻ കുമ്പളം കായലിൽ എത്തിയതായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. പെട്ടെന്നുണ്ടായ കാറ്റിൽ വള്ളം മറിയുകയായിരുന്നു.
ഊന്നിക്കുറ്റിയിൽ ഇരുവരും ഏറെനേരം പിടിച്ചു കിടന്നെങ്കിലും രാധാകൃഷ്ണന്റെ പിടിവിട്ടു പോകുകയായിരുന്നു. കുട്ടവഞ്ചിയിൽ മീൻപിടിക്കുകയായിരുന്ന കെടാമംഗലം പുതുവേലി മഹേശ്, അംബുജാക്ഷൻ എന്നിവരാണ് സുരേഷിനെ രക്ഷപ്പെടുത്തിയത്. ഒഴുകിപ്പോയ വള്ളം മറ്റൊരു വഞ്ചിയെത്തി പിടിച്ചെടുത്തു. രാധാകൃഷ്ണനായുള്ള തെരച്ചിൽ രാത്രി വൈകിയും തുടർന്നു.
തീരമേഖലയില്‍ കടലാക്രമണം രൂക്ഷം
ജില്ലയിലെ തീരമേഖലയില്‍ കടലാക്രമണവും രൂക്ഷമാണ്. വൈപ്പിന്‍ എടവനക്കാട്, നായരമ്പലം, ചെറായി തുടങ്ങി വൈപ്പിന്‍ തീരങ്ങളിലും ചെല്ലാനത്തിന്റെ വടക്കന്‍ മേഖലകളിലും കണ്ണമാലി, പുത്തന്‍തോട് തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ കടലാക്രമണമുണ്ടായി. പ്രദേശത്ത് നിന്നും കൂടുതല്‍ കുടുംബങ്ങള്‍ വീട് ഒഴിഞ്ഞു സുരക്ഷിത ഇടങ്ങളിലേക്ക് മാറി. നിരവധി പോസ്റ്റുകളും മരങ്ങളും വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
നായരമ്പലത്ത് കടല്‍ ക്ഷോഭം മൂലം തകര്‍ന്ന ക്ഷേത്രത്തിന്റെ സംരക്ഷണ ഭിത്തി നാട്ടുകാര്‍ ചേര്‍ന്ന് മണല്‍ ചാക്ക് നിറച്ച് താല്കാലിക സംരക്ഷണമൊരുക്കിയിട്ടും പ്രതിരോധിക്കാനായില്ല. ഉയര്‍ന്ന തിരമാലയുടെ സാഹചര്യത്തില്‍ മുനമ്പം മുതല്‍ മറുവക്കാട് വരെയുള്ള പ്രദേശത്ത് ജനങ്ങൾ ജാഗ്രതയിലാണ്.
182 വീടുകള്‍ക്ക് നാശനഷ്ടം
കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ ജില്ലയില്‍ ഇതുവരെ 182 വീടുകള്‍ക്ക് നാശനഷ്ടം. മൂന്ന് വീടുകള്‍ പൂര്‍ണമായും 179 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആലുവ താലൂക്കില്‍ 47, കണയന്നൂരില്‍ 10, കൊച്ചിയില്‍ 28, കോതമംഗലത്ത് 14, കുന്നത്തുനാട്ടില്‍ 30, മൂവാറ്റുപുഴയില്‍ 13, പറവൂരില്‍ 37 എന്നിങ്ങനെയാണ് ഭാഗികമായി തകര്‍ന്ന വീടുകള്‍. കണയന്നൂര്‍, കൊച്ചി, കോതമംഗലം താലൂക്കുകളില്‍ ഓരോ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.